സുമിയില്‍ കനത്ത ഷെല്ലാക്രമണം; ഇനി ഇതില്‍ എത്ര പേരുണ്ടാകുമെന്നറിയില്ല, കരഞ്ഞപേക്ഷിച്ച് മലയാളി വിദ്യാര്‍ത്ഥികള്‍
യുക്രൈന്‍ സുമി നഗരത്തില്‍ റഷ്യയുടെ കനത്ത ഷെല്ലാക്രമണം. സുമിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ബെയിസ്‌മെന്റിന് സമീപം ഫാക്ടറിയിലാണ് ഷെല്ലാക്രമണമുണ്ടായതെന്ന് മലയാളി വിദ്യാര്‍ത്ഥി അഞ്ജു പറഞ്ഞു. എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപെടുത്തണം. എത്രയെന്ന് വച്ച് സഹിക്കും, വൈദ്യുതിയും വെള്ളവും പോലുമില്ലാത്ത അവസ്ഥയാണെന്നും സുമിയില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഷെല്ലാക്രമണം രൂക്ഷമായതോടെയാണ് ബെയിസ്‌മെന്റിലേക്ക് മാറിയത്. എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കണമെന്നും മാത്രമേ പറയാനുള്ളു. എട്ടു ദിവസമായി ഇങ്ങനെ കഴിയുകയാണ്. എംബസിയോ ഗവണ്‍മെന്റോ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ എത്ര പേര്‍ ഇനിയുണ്ടാകുമെന്നറിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
അതേസമയം, യുക്രൈന്‍ റഷ്യ പ്രതിനിധികളുടെ രണ്ടാംവട്ട സമാധാന ചര്‍ച്ച തുടങ്ങി. ബെലാറസ് -പോളണ്ട് അതിര്‍ത്തിയിലാണ് രണ്ടാംവട്ട ചര്‍ച്ച നടക്കുന്നത്. രണ്ടു ദിവസം മുന്‍പ് ബെലാറസില്‍ നടന്ന റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച ഫലംകണ്ടിരുന്നില്ല. യുദ്ധഭൂമിയില്‍നിന്ന് നാട്ടുകാര്‍ക്ക് രക്ഷപ്പെടാനായി മാനുഷിക ഇടനാഴി സ്ഥാപിക്കുന്ന കാര്യമായിരിക്കും ആദ്യം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും യുക്രൈന്‍ സംഘത്തിലുള്ള ഡെവിഡ് അരാഖമിയ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഇതിനുശേഷമായിരിക്കും വെടിനിര്‍ത്തല്‍, സേനാപിന്മാറ്റം അടക്കമുള്ള വിഷയങ്ങളിലേക്ക് യുക്രൈന്‍ കടക്കുക.
അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം, റഷ്യന്‍സേന പൂര്‍ണമായി യുക്രൈനില്‍നിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈന്‍ മുന്നോട്ടുവച്ചിരുന്നത്. ഇക്കാര്യം അംഗീകരിക്കാന്‍ റഷ്യന്‍സംഘം തയാറാകാതിരുന്നതോടെയാണ് ആദ്യഘട്ട ചര്‍ച്ച ഫലമില്ലാതെ പിരിഞ്ഞത്.
അതേസമയം, യുക്രൈനിലെ റഷ്യയുടേയും റഷ്യന്‍ പൗരന്മാരുടേയും സ്വത്തുക്കല്‍ കണ്ടുകെട്ടും. സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്ന നിയമത്തിന് യുക്രൈന്‍ പാര്‍ലമെന്റിന്റെ അനുമതി നല്‍കി.
Read Also : പുടിനെതിരായ ഉപരോധം: റഷ്യയിലെ ഒരു പൂച്ചകളെയും മത്സരങ്ങളില്‍ പങ്കെടുപ്പിക്കില്ലെന്ന് ഫിഫെ
അതേസമയം, യുക്രൈനിലെ ലക്ഷ്യങ്ങളെല്ലാം നേടുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോടാണ് എന്ത് വിലകൊടുത്തും ലക്ഷ്യങ്ങള്‍ നേടുമെന്ന് പുടിന്‍ അവകാശപ്പെട്ടത്. യുക്രൈനെതിരെ റഷ്യയുടെ അധിനിവേശം രൂക്ഷമായി തുടരുകയാണ്. ഇതിനിടെയാണ് അധിനിവേശത്തില്‍ നിന്ന് പിന്മാറാനോ സൈന്യത്തെ പിന്‍വലിക്കാനോ തയ്യാറല്ലെന്ന സന്ദേശം പുടിന്‍ നല്‍കുന്നത്.
യുക്രൈന്റെ പ്രധാന തെക്കന്‍ തുറമുഖ നഗരമായ ഖേഴ്സണ്‍ റഷ്യന്‍ നിയന്ത്രണത്തിലായതോടെ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയതായി പ്രദേശവാസികള്‍ പറയുന്നു. റഷ്യന്‍ സൈനികരെ പ്രകോപിപ്പിക്കരുത്, കൂട്ടമായിരിക്കാന്‍ കഴിയില്ല, വാഹനം വേഗത്തില്‍ ഓടിക്കാന്‍ പാടില്ല, സൈന്യം ആവശ്യപ്പെട്ടാല്‍ വാഹനം പരിശോധനയ്ക്ക് നല്‍കണം എന്നിവയാണ് പുതിയ നിയമങ്ങള്‍.
ഇപ്പോള്‍ നഗരം ശാന്തമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആരും വീടുകളില്‍ നിന്ന് പുറത്തു പോയിരുന്നില്ല. പക്ഷേ ഇന്ന് ഭക്ഷണത്തിനും മറ്റുമായി പുറത്തു ഇറങ്ങാന്‍ കഴിയുന്നുണ്ട്. എന്നാല്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഇപ്പോഴും പോരാട്ട ശബ്ദം കേള്‍ക്കുന്നുണ്ടെന്നും പ്രദേശവാസി പറയുന്നു. താമസക്കാര്‍ക്ക് ഇപ്പോള്‍ വെള്ളവും വൈദ്യുതിയും ഇന്റര്‍നെറ്റും ഉണ്ട്, മെഡിക്കല്‍ സപ്ലൈസ് പ്രതീക്ഷിക്കാമെന്ന് കേള്‍ക്കുന്നു അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം യുദ്ധം തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ റഷ്യയുടെ പദ്ധതികള്‍ തകര്‍ത്തെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു. ആക്രമണം ശക്തമാകുമ്പോഴും റഷ്യന്‍ സേനയുടെ മനോവീര്യം തകര്‍ന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്രൈനിലുണ്ടായ എല്ലാ നാശനഷ്ട്ങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും. എല്ലാ നഗരങ്ങളും തെരുവുകയും വീടുകളും പുനഃസ്ഥാപിക്കുമെന്ന് സെലന്‍സ്‌കി വ്യക്തമാക്കി.
Story Highlights: Heavy shelling in Sumi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here