ജോസഫൈൻ സ്ത്രീകൾക്ക് വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവ്; അനുശോചിച്ച് മുഖ്യമന്ത്രി
അന്തരിച്ച എംസി ജോസഫൈൻ സ്ത്രീകൾക്കും തൊഴിലാളികൾക്കും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച നേതാവായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ജോസഫൈന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്കും സ്ത്രീ മുന്നേറ്റത്തിനും കനത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് തീരാനഷ്ടമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് തികഞ്ഞ ആത്മാർത്ഥതയുണ്ടായിരുന്ന നേതാവിനെയാണ് നഷ്ടമായതെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. പാർട്ടിയെ ജീവനെപ്പോലെ കണ്ട നേതാവാണ് എം.സി ജോസഫൈനെന്ന് പികെ ശ്രീമതി അനുസ്മരിച്ചു. എന്തൊക്കെ സംഭവിച്ചാലും സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന നേതാവായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു.
Read Also : എംസി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിന് കളമശേരി മെഡിക്കൽ കോളജിന് കൈമാറും
കണ്ണൂരിലെ എകെജി ആശുപത്രിയിലാണ് സി.പി.ഐ.എം മുൻ കേന്ദ്ര കമ്മിറ്റിയംഗം എം.സി ജോസഫൈൻ ഹൃദയാഘാതം മൂലം അന്തരിച്ചത്. ഇന്നലെ സി.പി.ഐ.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ജോസഫൈൻ വിദ്യാർഥി–യുവജന–മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1978ലാണ് സി.പി.എം അംഗത്വം ലഭിച്ചത്. 1984ൽ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സി.പി.ഐ.എം പാർട്ടി കോൺഗ്രസിൽ വെച്ച് ആരോഗ്യ കാരണങ്ങളാലും പ്രായാധിക്യത്തെ തുടർന്നും അവരെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
Story Highlights: CM pinarayi condoles with Josephine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here