കൊവിഡ് മരണം; ലോകാരോഗ്യ സംഘടനയുടെ കണക്ക് തെറ്റെന്ന് ഇന്ത്യ
ലോകാരോഗ്യ സംഘടന പുറത്തുവിട്ട കൊവിഡ് മരണക്കണക്കുകളിൽ ഇന്ത്യ അതൃപ്തി അറിയിച്ചു. ഇന്ത്യ പുറത്തുവിട്ട കണക്കാണ് കൃത്യമെന്നും ലോകാരോഗ്യ സംഘടനയുടെ വിവരശേഖരണം സംശയാസ്പദമാണെന്നുമാണ് ഇന്ത്യയുടെ വാദം. മരണസംഖ്യ കണക്കാക്കുന്ന ലോകാരോഗ്യ സംഘടനയുടെ രീതി അസ്വീകാര്യമാണെന്നും ഇന്ത്യ ആരോപണം ഉന്നയിക്കുന്നു. ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ അവകാശവാദം. നിലവിൽ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയോളം വരും ഈ പുതിയ കണക്ക്.
Read Also : വുഹാൻ ഭക്ഷണ മാർക്കറ്റ് സന്ദർശിച്ച് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സംഘം
വിവിധ രാജ്യങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഇതുതള്ളിയാണ് ഒന്നരക്കോടിയുടെ മരണക്കണക്കുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളിലും യഥാർത്ഥ മരണം രേഖപ്പെടുത്തപ്പെട്ടില്ലെന്ന് ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 47 ലക്ഷം പേരാണ് ഇന്ത്യയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇത് കേന്ദ്ര സർക്കാരിന്റെ കണക്കിനെക്കാൾ 9 മടങ്ങ് കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലനുസരിച്ച് ഈജിപ്തിലാണ് മരണസംഖ്യയിലെ വ്യതിയാനം കൂടുതൽ. രാജ്യം രേഖപ്പെടുത്തിയതിൻ്റെ 11 ഇരട്ടി മരണമാണ് ലോകാരോഗ്യ സംഘടനയുടെ ഡേറ്റകൾ പ്രകാരം ഈജിപ്തിലുള്ളത്. 2020 ജനുവരി മുതൽ 2021 ഡിസംബർ വരെയുള്ള മരണക്കണക്കാണ് ലോകാരോഗ്യ സംഘടനയ്ക്കായി അന്താരാഷ്ട്ര വിദഗ്ധ സംഘം തയ്യാറാക്കിയത്.
Story Highlights: Covid death; India says WHO figures wrong
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here