‘പിതാവിന്റെ അന്ത്യാഭിലാഷം’, മുസ്ലീം പള്ളിക്കായി 1.5 കോടിയുടെ ഭൂമി നല്‍കി ഹിന്ദു സഹോദരിമാര്‍
പരേതനായ പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റുന്നത്തിന് 1.5 കോടിയുടെ ഭൂമി മുസ്ലീം പള്ളിക്ക് സംഭാവ ചെയ്തത് ഹിന്ദു സഹോദരിമാര്‍. ഉത്തരാഖണ്ഡിലെ ഉദ്ധംസിംഗ് നഗര്‍ ജില്ലയിലെ കാസിപൂരിലാണ് സംഭവം. അച്ഛന്റെ അവസാന ആഗ്രഹം സഫലമാക്കുക മക്കളുടെ കര്‍ത്തവ്യമാണെന്നും, പിതാവിൻ്റെ ആത്മാവിന് സന്തോഷം ലഭിച്ചു കാണുമെന്നും സഹോദരിമാര്‍ പ്രതികരിച്ചു.
2003 ലാണ് ഇവരുടെ പിതാവും കര്‍ഷകനുമായ ബ്രജ്‌നന്ദന്‍ പ്രസാദ് രസ്‌തോഗി മരണപ്പെട്ടത്. പുരോഗമന ചിന്താഗതിക്കാരനായ ബ്രജ്‌നന്ദന്‍ തന്റെ അടുത്ത ബന്ധുക്കളോട് മാത്രമാണ് ആഗ്രഹം പറഞ്ഞിരുന്നത്. ഈയിടെയാണ് ഡല്‍ഹിയിലും മീററ്റിലും താമസമാക്കിയ അദ്ദേഹത്തിന്റെ മക്കളായ സരോജ്, അനിത എന്നിവര്‍ പിതാവിന്റെ അന്ത്യാഭിലാഷം അറിയുന്നത്. പിന്നാലെ ഭൂമി സംഭാവന ചെയ്യാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
“മതമൈത്രിയുടെ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളാണ് ആ സഹോദരിമാര്‍. തങ്ങളുടെ കടപ്പാടും സ്‌നേഹവും അറിയിക്കുന്നു” പള്ളി കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ബ്രജ്‌നന്ദന്‍ പ്രസാദ് ജീവിച്ചിരുന്ന സമയത്തും പള്ളി കമ്മിറ്റിയുടെ സംഭാവനകള്‍ ആദ്യം നല്‍കിയിരുന്നത് അദ്ദേഹമായിരുന്നു. വശ്വാസികള്‍ക്ക് ഭക്ഷണ സാധനങ്ങളും നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം മക്കൾ ഈ പ്രവര്‍ത്തി തുടരുന്നുണ്ടെന്നും കമ്മിറ്റി കൂട്ടിചേര്‍ത്തു.
ഈദ് ദിനത്തില്‍ അവര്‍ക്ക് വേണ്ടി പള്ളികളില്‍ പ്രാര്‍ത്ഥിച്ചും സഹോദരിമാരുടെ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചും അവരോടുള്ള സ്‌നേഹം മുസ്ലീംകളും പങ്കുവച്ചിരുന്നു.
Story Highlights: fulfilling fathers last wish two hindu sisters donate land to eidgah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here