പി.സി.ജോര്‍ജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് കെ.സി.വേണുഗോപാല്‍
മതവിദ്വേഷക്കേസില്‍ പി.സി.ജോര്‍ജിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. അറസ്റ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ നാടകത്തിന്റെ ഭാഗമാണ്. തീവ്ര വര്‍ഗീയ നിലപാടുള്ളവരെ തലോടുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പി.സി.ജോര്‍ജിനെ ജയിലിലേക്ക് മാറ്റി. പൂജപ്പുര ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന്റെ ഉപാധികള്‍ ലംഘിച്ച പശ്ചാത്തലത്തിലാണ് റിമാന്‍ഡ്. ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പി.സി.ജോര്‍ജിനെ വൈദ്യ പരിശോധനക്കായി വീണ്ടും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി വാഹനത്തില്‍ വച്ച് തന്നെ കൊവിഡ് പരിശോധനയുള്‍പ്പെടെയുള്ള വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ജില്ലാ ജയിലിലേക്ക് മാറ്റിയത്.
പൊലീസു കാരണം പി.സി.ജോര്‍ജിന് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് പി.സി.ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് പി.സി.ജോര്‍ജും കോടതിയില്‍ വ്യക്തമാക്കി.
പി.സി.ജോര്‍ജിനെ ഏത് വിധേനെയും ജയിലിലടക്കാനാണ് പൊലീസ് നീക്കം. ഇതാണ് ഇന്നലെ രാത്രി കണ്ടതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊലീസ് മര്‍ദ്ദിക്കുമോയെന്ന് ഭയമുണ്ടോയെന്ന് പി.സി.ജോര്‍ജിനോട് ചോദിച്ചപ്പോള്‍ തനിക്ക് ഒന്നിനേയും ഭയമില്ലെന്ന് മറുപടി നല്‍കി.
അതേസമയം സര്‍ക്കാര്‍ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ല. സമൂഹം വിലയിരുത്തട്ടെയെന്നും പി.സി.ജോര്‍ജ് പറഞ്ഞു. നോട്ടീസ് കിട്ടിയപ്പോള്‍ പാലാരിവട്ടം പൊലീസ് മുന്നില്‍ ഹാജരായതാണ്. എന്തിനാണ് എന്നെ ഇങ്ങനെ ദഹണിച്ചു കൊണ്ട് നടക്കുന്നതെന്ന് പൊലീസിനോടും അതിന്റെ ഭരണ കര്‍ത്താക്കളോടും ചോദിക്കണം. കോടതി അനുവാദിക്കാത്തതുകൊണ്ട് കൂടുതലൊന്നും പറയാനില്ല. കോടതി ജാമ്യം അനുവദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുന്‍പ് വൈദ്യ പരിശോധനക്കെത്തിച്ചപ്പോഴായിരുന്നു പി.സി.ജോര്‍ജിന്റെ പ്രതികരണം.
തനിക്ക് ജനം സുരക്ഷ തരും. ഇത് ഇരട്ട നീതിയല്ല, കൊടും ക്രൂരതയാണ് നടക്കുന്നത്. ഇത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ എന്നല്ല എല്ലാ തെരഞ്ഞെടുപ്പിനെയും ബാധിക്കാന്‍ പോകുകയാണ്. ബിജെപിയുടെ എന്നല്ല, എല്ലാ ജനങ്ങളുടെയും പിന്തുണ ഉണ്ട്. ബിജെപിയുടെ ആത്മാര്‍ഥ പിന്തുണയുണ്ട്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ വേട്ടയാടുന്നുവെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
Story Highlights: KC Venugopal says PC George’s arrest is an election stunt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here