ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലകളിൽ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം തുടരുന്നു
ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലകളിൽ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം തുടരുന്നു. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള കേരള സർക്കാരിന്റെ ജവാൻ റമ്മും കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഓരോ ഔട്ട്ലെറ്റിലേക്കും 350 മുതൽ 400 കെയ്‌സ് ജവാൻ കിട്ടിയിരുന്നിടത്ത് ഇപ്പോൾ പരമാവധി 100 കെയ്‌സ് മാത്രമാണ് ലഭ്യമാകുന്നതെന്നാണ് വിവരം.
വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ പലരും വ്യാജമദ്യത്തിന് പിന്നാലെ പോകുന്ന അവസ്ഥയുമുണ്ട്. ഇത് വലിയ ദുരന്തത്തിന് വഴിവയ്ക്കുമെന്നാണ് എക്സൈസിന്റെ മുന്നറിയിപ്പ്. നേരത്തേ വ്യാജമദ്യ കേസിൽ പിടിക്കപ്പെട്ടവരെ എക്സൈസ് നിരീക്ഷിച്ചുവരുകയാണ്. സ്‌പിരിറ്റ് വില കൂടിയതോടെയാണ് മദ്യ വിതരണം പ്രതിസന്ധിയിലായത്.
Read Also: കേരളത്തിൽ വരുന്നു 68 ബിവറേജസ് ഷോപ്പുകൾ; മദ്യശാലകളുടെ ജില്ല തിരിച്ചുള്ള കണക്ക്
നേരത്തേ 53 രൂപയായിരുന്ന ഒരു ലിറ്റർ സ്പിരിറ്റിന്റെ വില ഇപ്പോൾ 75 രൂപയായി ഉയർന്നിരിക്കുകയാണ്. ബെവ്‌കോയ്ക്കും ബാറുകൾക്കും മദ്യം വിതരണം ചെയ്യുന്നത് ബിവറേജസ് കോർപ്പറേഷനാണെങ്കിലും ബാറുകൾക്ക് ഓൺലൈനിൽ മദ്യം വാങ്ങാൻ അവസരമുണ്ട്.
ബാറുകൾക്ക് സംസ്ഥാനത്തെ ഏത് വെയർഹൗസിൽ നിന്നും മദ്യം വാങ്ങാം. എന്നാൽ ബെവ്‌കോ ഷോപ്പുകൾക്ക് ഈ സൗകര്യം ലഭ്യമല്ല. അതുകൊണ്ടുതന്നെ ബെവ്കോയിൽ കൂടുതലായി വിറ്റഴിഞ്ഞിരുന്ന പല ബ്രാൻഡുകളും ബാറുകളിൽ സുലഭമായി ലഭിക്കുന്നുണ്ട്. വിലകുറഞ്ഞ മദ്യത്തിന് മാത്രമാണ് ക്ഷാമമുള്ളതെന്നും മറ്റുള്ള മദ്യത്തിന് ക്ഷാമമില്ലെന്നും ബെവ്‌കോ അധികൃതർ പറയുന്നു.
Story Highlights: Shortage of cheap liquor in liquor stores of the Beverages Corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here