ബഫർ സോൺ; നിയമനിർമാണത്തിന് സാധ്യത തേടി കേരളം
ബഫർ സോൺ വിഷയത്തിൽ നിയമനിർമാണത്തിന് സാധ്യത തേടി കേരളം. സാധ്യത പരിശോധിക്കാൻ മുഖ്യമന്ത്രി എ ജിയോട് നിർദേശിച്ചു. ബഫർ സോണിൽ സുപ്രിംകോടതി വിധി മൂലമുള്ള ആശങ്ക തീർക്കാൻ എല്ലാ വഴികളും തേടാനാണ് മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗത്തിൽ തീരുമാനമായിരിക്കുന്നത്. ബഫർ സോൺ പ്രശ്നത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക തുടരുമ്പോഴാണ് സുപ്രിംകോടതി വിധി മറികടക്കാനുള്ള മാർഗങ്ങൾ തേടാനുള്ള സർക്കാരിന്‍റെ തീരുമാനം.
സുപ്രിംകോടതിയിൽ റിവ്യു ഹർജി നൽകുന്നത് വേഗത്തിലാക്കും. ഏരിയൽ സർവേ ഉടൻ തീർത്ത് ഉന്നതാധികാര സമിതിക്ക് റിപ്പോർട്ട് നൽകും. കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടും. ബഫർ സോൺ പ്രശ്നത്തിൽ വലിയ വാദ പ്രതിവാദങ്ങളാണ് നിയമസഭയിൽ നടന്നത്. വിവാദത്തിൽ നിയമസഭയിൽ പരസ്പരം പഴിചാരുകയായിരുന്നു ഭരണപക്ഷവും പ്രതിപക്ഷവും. ജനവാസ മേഖലകളെയും ബഫർസോൺ പരിധിയിൽ ഉൾപ്പെടുത്തിയുള്ള ഇടത് സർക്കാർ ഉത്തരവാണ് സുപ്രിംകോടതി വിധിക്ക് കാരണമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Read Also: ബഫർ സോൺ വിധി; പ്രതികരണവുമായി വനം മന്ത്രി എകെ ശശീന്ദ്രൻ
2013 ൽ യുഡിഎഫ് സർക്കാർ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയപ്പോൾ ഇത് തിരുത്തി ജനവാസ മേഖലകളെയും ബഫർസോൺ പരിധിയിൽ ചേർത്തുള്ള 2019ലെ ഒന്നാം പിണറായി സർക്കാറിന്‍റെ ഉത്തരവാണ് വിധിക്ക് കാരണമെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം. ബഫർ സോൺ പ്രശ്നത്തിൽ എസ്എഫ്ഐ രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തതോടെ സർക്കാർ എന്ത് ചെയ്തു എന്ന ചോദ്യം പ്രതിപക്ഷം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.
Story Highlights: Buffer zone: Kerala seeks legislation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here