ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മറ്റൊരു യുവതിയും മരിച്ച സംഭവം; ഡോക്ടർമാരുടെ മൊഴിയെടുത്തു
ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മറ്റൊരു യുവതിയും മരിച്ച സംഭവത്തിൽ പാലക്കാട് തങ്കം ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയെടുത്തു. ആശുപത്രി ജീവനക്കാരുടെയും മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ചികിത്സാപിഴവെന്ന പരാതിയിലാണ് നടപടി.
തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു യുവതി കൂടി ചികിത്സാപിഴവിനെ തുടർന്ന് മരിച്ചുവെന്നാരോപിച്ച് പാലക്കാട് തങ്കം ആശുപത്രിക്കെതിരെ വീണ്ടും പരാതി വരുന്നത്. കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാര്‍ത്തികയാണ് (27) മരിച്ചത്. അനസ്‌തേഷ്യ നല്‍കുന്നതിനിടയില്‍ സംഭവിച്ച പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതുചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
Read Also: ചികിത്സാ പിഴവ്: പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ നടപടി
നേരത്തെ മരിച്ച ഐശ്വര്യയുടെ കുടുംബം ഗുരുതരമായ ആരോപണമാണ് ആശുപത്രിക്കെതിരെ ഉയര്‍ത്തിയത്. ഗര്‍ഭപാത്രം നീക്കം ചെയ്ത ശേഷമാണ് കുടുംബത്തെ അറിയിച്ചത്. രക്തം വേണമെന്ന കാര്യവും അറിയിച്ചില്ല. ഐഎംഎ നിലപാട് ഡോക്ടര്‍മാരെ സംരക്ഷിക്കാനാണ്. ഐശ്വര്യക്ക് നീതി കിട്ടാന്‍ ഏതറ്റംവരെയും പോകുമെന്നും ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
ഐശ്വര്യയുടെ ഗര്‍ഭപാത്രം നീക്കിയ കാര്യം ഭര്‍ത്താവിനോട് പോലും പറഞ്ഞിരുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഐശ്വര്യയുടെ ജീവന്‍ രക്ഷിക്കാന്‍ ഗര്‍ഭ പാത്രം നീക്കണമെന്ന് പറഞ്ഞതോടെ, എന്നാല്‍ അത് ചെയ്തുകൊള്ളാന്‍ കുടുംബം സമ്മതിക്കുകയായിരുന്നു. അപ്പോഴാണ് ആശുപത്രി അധികൃതര്‍ ഗര്‍ഭപാത്രം നീക്കം ചെയ്ത് കഴിഞ്ഞുവെന്ന് അറിയിക്കുന്നത്.
Story Highlights: Deaths due to medical malpractice at Thangam Hospital; Doctors’ statements were taken
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here