മുല്ലപ്പെരിയാർ ഡാമിൽ വീണ്ടും ജലനിരപ്പുയർന്നു; ബാണാസുര സാഗർ ഡാം ഉടൻ തുറക്കും
മുല്ലപ്പെരിയാർ അണക്കെട്ടിൽ വീണ്ടും ജലനിരപ്പുയർന്നു. 138.90 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിൻ്റെ അളവ് വർധിപ്പിച്ചിട്ടുണ്ട്. 3545 ക്യുസെക്സ് ജലം പുറത്തേക്കൊഴുക്കും.
ഡാമിൻ്റെ വൃഷ്ടി പ്രദേശത്തൊക്കെ ഇന്നലെ രാത്രി ശക്തമായ മഴ പെയ്തിരുന്നു. ഇതേ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിരിക്കുകയാണ്. സെക്കൻഡിൽ ശരാശരി പതിനായിരത്തോളം ഘന അടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
ഡാമിൻ്റെ 6 ഷട്ടറുകൾ 50 സെൻ്റിമീറ്റർ വീതവും 4 ഷട്ടർ 30 സെൻ്റിമീറ്റർ വീതവും തുറന്നു. ഇന്ന് രാവിലെ 10 മണി മുതൽ എല്ലാ ഷട്ടറുകളും 0.60 മീറ്റർ വീതം ഉയർത്തി ആകെ 4957 ക്യുസക്സ് ജലം പുറത്തുവിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. ഇതോടെ പെരിയാറിൻ്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇടുക്കി അണക്കെട്ടിലും ജലനിരപ്പുയരുകയാണ്. 2385.18 അടിയായി ജലനിരപ്പുയർന്നു. ഡാമിൽ നിന്ന് 200 ക്യുമെക്സ് വെള്ളം പുറത്തേക്കൊഴുക്കും. ആദ്യ ഘട്ടത്തിൽ 150 ക്യുമെക്സ് വെള്ളമാവും പുറത്തേക്കൊഴുക്കുക.
ബാണാസുര സാഗർ ഡാം ഇന്ന് 8 മണിക്ക് തുറക്കും. ഇവിടെ ആദ്യ സൈറൺ മുഴങ്ങി. ഒരു ഷട്ടർ 10 സെൻ്റിമീറ്റർ തുറന്ന് 8.50 ക്യുബിക് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കും.
കക്കയം ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇവിടെ ജലനിരപ്പ് 756.50 മീറ്റർ ആയി ഉയർന്നു.
Story Highlights: mullaperiyar dam banasura sagar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here