തീർത്ഥാടനകാലം കഴിഞ്ഞാൽ ചെങ്ങന്നൂർ – പമ്പ റെയിൽ പാത വിനോദസഞ്ചാരത്തിന് ഉപയോഗിക്കാം; ഫാ. എം.കെ വർഗീസ്
ശബരിമല തീർത്ഥാടനകാലം കഴിഞ്ഞാൽ വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ചെങ്ങന്നൂർ – പമ്പ റെയിൽ പാത ഉപയോഗിക്കാനാകുമെന്ന് ഫാ. എം.കെ വർഗീസ് പറഞ്ഞു. ആറന്മുള, ചെറുകോൽപ്പുഴ, പെരുന്തേനരുവി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപത്തുകൂടിയാണ് എലിവേറ്റഡ് റെയിൽവേ ലൈൻ കടന്നുപോകുന്നത്. ചെങ്ങന്നൂർ, കോഴഞ്ചേരി, റാന്നി, വടശ്ശേരിക്കര, അത്തിക്കയം, അട്ടത്തോട് തുടങ്ങിയ പുരാതന വ്യാപാര കേന്ദ്രങ്ങളുടെ പുനരുജ്ജീവനത്തിനും ഇത് വഴിയൊരുക്കും. 2011 ജനുവരി 14ന് തീർത്ഥാടന കാലത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ടതാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഫാ. എം.കെ വർഗീസ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ( Chengannur- Pampa railway line can be used for tourism purposes; Fr Varghese )
മോണോറെയിലിനായി താൻ നേരത്തെ വാദിച്ചിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ അത് പ്രയോജനകരമാകില്ല. കാരണം അതിൽ കുറച്ച് ആളുകൾക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. ഇതിന്റെ പശ്ചാത്തലത്തിൽ ആകാശ പാതയാണ് ഉജിതം. പദ്ധതി യാഥാർഥ്യമാകുന്നതോടെ പമ്പയിലെ പാർക്കിങ് പ്രശ്നത്തിന് പരിഹാരമാകും. മാത്രമല്ല, മലിനീകരണവും റോഡപകടങ്ങളും കുറയ്ക്കാൻ ഇത് സഹായകരമാകും.
ശബരിമല തീർത്ഥാടകർക്ക് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് എത്താൻ വെറും 40 മിനിട്ട് മാത്രം മതിയാകുന്ന തരത്തിൽ ചെങ്ങന്നൂർ – പമ്പ റെയിൽ പാതയാണ് വരാൻ പോകുന്നത്. നിർദിഷ്ട പാതയ്ക്ക് ഇന്ത്യൻ റെയിൽവേ പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. പൂർണമായും ആകാശപാതയായാണ് ചെങ്ങന്നൂർ – പമ്പ റെയിൽ പാത വരുന്നത്. ചെങ്ങന്നൂർ മുതൽ പമ്പ വരെ 76 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ചെങ്ങന്നൂർ – പമ്പ റെയിൽ പാത യാഥാർത്ഥ്യമാകുന്നതോടെ ഈ ദൂരം 40-45 മിനിട്ട് കൊണ്ട് എത്താൻ കഴിയും.
തൂണുകൾ ഉപയോഗപ്പെടുത്തിയുള്ള വേഗ പാത യാഥാർത്ഥ്യമാക്കി മാറ്റുമെന്നും റെയിൽവേ ഈ പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും മെട്രോമാൻ ഇ. ശ്രീധരൻ വിശദീകരിക്കുന്നു. ശബരിമലയുടെയും വനപ്രദേശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാവും ചെങ്ങന്നൂർ – പമ്പ റെയിൽ പാത നടപ്പാക്കുന്നത്. പ്രകൃതിക്ക് യാതൊരു കോട്ടവും വരാതെ തൂണുകൾ ഉപയോഗപ്പെടുത്തിയാണ് പാത യാഥാർത്ഥ്യമാക്കുന്നത്. തൂണുകൾ മതിയായ ഉയരത്തിൽ സ്ഥാപിക്കുന്നതിനാൽ റെയിൽ സംവിധാനം വനഭൂമിയെ തടസ്സപ്പെടുത്തുന്നില്ല.
ആദ്യം പദ്ധതി ശുപാർശ ചെയ്തിരുന്നത് മോണോ റെയിലായി ആയിരുന്നു. എന്നാൽ ഉൾക്കൊള്ളാൻ കഴിയുന്ന യാത്രക്കാരുടെ എണ്ണം കുറവാണെന്ന ആക്ഷേപം വന്നപ്പോൾ പകരം വേഗപാതയാണ് അനുയോജ്യമെന്ന് തീരുമാനിക്കുകയായിരുന്നു. ഏകദേശം 12000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. അതായത് കിലോമീറ്ററിന് 118 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.
Story Highlights: Chengannur- Pampa railway line can be used for tourism purposes; Fr Varghese
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here