ഗ്രാമത്തിൽ ആകെയുള്ള രണ്ടായിരം പേരും സമ്പന്നർ; പക്ഷെ പണം ചെലവഴിക്കാൻ കുറച്ച് ബുദ്ധിമുട്ടും…

ഗ്രാമങ്ങളിലെ കെട്ടുകഥകളും കൗതുക കാഴ്ചകളും എന്നും നമുക്ക് കേൾക്കാനും കാണാനും ഇഷ്ടമുള്ള കാര്യങ്ങളാണ്. ഇന്ന് അങ്ങനെ ഒരു ഗ്രാമത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പക്ഷേ പറയുന്നത് കെട്ടുക്കഥയല്ലെന്നു മാത്രം.. സമ്പന്നരായ ആളുകൾ മാത്രമുള്ള ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയൊരു ഗ്രാമമുണ്ട്. ചൈനയിലെ ഹുവാക്സി വില്ലേജാണ് സമ്പന്നമായ ആ ഗ്രാമം. ഇവിടെ എല്ലാവർക്കും ആഡംബര കാറും വീടും സ്വന്തമായുണ്ട്. 1961 ഹുവാക്‌സി സ്ഥാപിച്ചതോടെയാണ് ഈ ഗ്രാമം സമ്പന്നമായി തുടങ്ങിയത്. എങ്ങനെയാണ് അവിടുത്തുകാർ സമ്പന്നരാകുന്നത് എന്നല്ലേ? അവിടുത്തെ എല്ലാ ബിസിനസിൽ നിന്നുമുള്ള ലാഭത്തിന് ഗ്രാമവാസികൾക്കും പങ്കുണ്ട്.
ആകെ രണ്ടായിരത്തോളം പേരാണ് ഈ ഗ്രാമത്തിലുള്ളത്. തൊട്ടടുത്ത ഗ്രാമങ്ങളിൽ നിന്ന് ദിവസവും 20,300 പേർ ഹുവാക്‌സി ഗ്രാമത്തിലോട്ട് യാത്ര ചെയ്യുന്നുണ്ട്. പക്ഷെ എത്ര സമ്പന്നരായിട്ടും പണം ചെലവഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇവിടുത്തുകാർക്ക്. ധൂർത്തടിക്കാനോ ആഘോഷിക്കാനോ ഈ ഗ്രാമത്തിൽ അനുവാദമില്ല. ഇവിടെ ചൂതാട്ടവും മയക്കുമരുന്നും കർശനമായി നിരോധിച്ചിരിക്കുകയാണ്. മാത്രവുമല്ല ഇവിടെ നൈറ്റ് ക്ലബ്ബോ ബാറുകളോ ഒന്നും തന്നെയില്ല. എന്തിനധികം പറയണം ഒരു ഇന്റർനെറ്റ് കഫെ പോലും ഇവിടെ ഇല്ല. വില്ലേജിലെ തന്നെ തിയേറ്റർ കമ്പനി സംഘടിപ്പിക്കുന്ന മീറ്റിങ്ങുകളും പ്രകടനങ്ങളും മാത്രമാണ് ഇവിടുത്തുകാരുടെ ആഘോഷങ്ങൾ.
എന്നാൽ ഇവിടുത്തെ സ്വത്തുക്കളുമായി നാട് വിട്ടാലോ എന്നാലോചിക്കുന്നവർക്ക്? അതും നടക്കില്ല. ഹുവാക്‌സി ഗ്രാമം വിട്ടുപോകുന്നവർക്ക് അവിടുത്തെ സ്വത്തുക്കളൊന്നും കൈവശം വെക്കാൻ അവകാശമില്ല. എല്ലാം ആ ഗ്രാമത്തിൽ ഉപേക്ഷിച്ച് വേണം നാടുവിടാൻ. ഇന്ന് ഈ ഗ്രാമം ബിസിനസ്സിന്റെ പേരിൽ മാത്രമല്ല, ടൂറിസത്തിന്റെ പേരിലും പ്രസിദ്ധമാണ്. ഇന്ന് ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗമ കൂടെയാണ് ടൂറിസം. പ്രതിവർഷം രണ്ട് ദശലക്ഷം സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെന്നാണ് കണക്കുകൾ. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കൗതുകങ്ങളും ഈ ഗ്രാമത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗ്രാമത്തിന്റെ നടുക്കായി സ്ഥിതി ചെയ്യുന്ന 74 നില കെട്ടിടം. ഇതിന് ഐഫിൽ ടവറിനെക്കാളും ഉയരമുണ്ടെന്നാണ് അവകാശപ്പെടുന്നത്.
Story Highlights: Inside Huaxi, The Mysterious ‘Richest Village In China’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here