സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് പടുകൂറ്റൻ സ്കോർ
സയ്യിദ് മുഷ്താഖ് അലി ട്രോഫി പ്രീക്വാർട്ടറിൽ കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് പടുകൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 183 റൺസ് നേടി. 44 പന്തിൽ 64 റൺസ് നേടിയ ഷെൽഡൻ ജാക്ക്സണാണ് സൗരാഷ്ട്രയുടെ ടോപ്പ് സ്കോറർ. സമർത്ഥ് വ്യാസ് (34), വിശ്വരാജ് ജഡേജ (31) എന്നിവരും സൗരാഷ്ട്രയ്ക്കായി മികച്ച പ്രകടനം നടത്തി. 3 വിക്കറ്റ് വീഴ്ത്തിയ കെ എം ആസിഫാണ് കേരളത്തിനായി മികച്ചുനിന്നത്.
ചേതേശ്വർ പൂജാര (11), ഹാർവിക് ദേശായ് (12) എന്നിവരെ നാല് ഓവറുകൾക്കുള്ളിൽ മടക്കിയ കേരളം സൗരാഷ്ട്രയെ തുടക്കത്തിൽ തന്നെ സമ്മർദ്ദത്തിലാക്കി. ഇരുവരെയും ഉണ്ണികൃഷ്ണൻ മനുകൃഷ്ണനാണ് മടക്കിയത്. എന്നാൽ, മൂന്നാം നമ്പറിലെത്തിയ സമർത്ഥ് വ്യാസിൻ്റെ കൗണ്ടർ അറ്റാക്ക് കേരളത്തെ ബാക്ക്ഫൂട്ടിലാക്കി. വെറും 18 പന്തുകളിൽ രണ്ട് ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 34 റൺസിലെത്തിയ വ്യാസിനെ എട്ടാം ഓവറിൽ ആസിഫാണ് പുറത്താക്കിയത്. പ്രേരക് മങ്കാദിനെ (12) പെട്ടെന്ന് തന്നെ പുറത്താക്കിയ എസ് മിഥുൻ കേരളത്തിനു പ്രതീക്ഷ നൽകി. എന്നാൽ, നാലാം വിക്കറ്റിൽ ഒത്തുചേർന്ന ഷെൽഡൻ ജാക്ക്സണും വിശ്വരാജ് ജഡേജയും ചേർന്ന് കേരളത്തിൻ്റെ പ്രതീക്ഷകൾ തല്ലിത്തകർത്തു.
32 പന്തുകളിൽ ജാക്ക്സൺ ഫിഫ്റ്റി തികച്ചു. ജഡേജയും ജാക്ക്സണും ചേർന്ന് നാലാം വിക്കറ്റിൽ 88 റൺസാണ് കൂട്ടിച്ചേർത്തത്. ഈ കൂട്ടുകെട്ട് കേരളത്തെ തളർത്തി. അവസാന ഓവറിൽ ആസിഫ് ഇരുവരെയും മടക്കിയെങ്കിലും അപ്പൊഴേക്കും സൗരാഷ്ട്ര കൂറ്റൻ സ്കോറിലെത്തിക്കഴിഞ്ഞിരുന്നു.
Story Highlights: syed mushtaq ali trophy kerala saurashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here