നഗരസഭാ കത്ത് വിവാദം; സിപിഐഎം ജില്ലാ സെക്രട്ടറിയെ മൊഴി ഉടൻ രേഖപ്പെടുത്തിയേക്കും
തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ മൊഴി ഉടൻ രേഖപ്പെടുത്തിയേക്കും. ആനാവൂരിന്‍റെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ക്രൈംബ്രാഞ്ച് സംഘം റിപ്പോര്‍ട്ട് നല്‍കും. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും.
വിവാദമായ കത്ത് വ്യാജമാണെന്ന നിലപാട് നഗരസഭയും സിപിഐഎമ്മും ആവര്‍ത്തിക്കുന്നതിനിടെയാണ് അന്വേഷണ സംഘം ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്. കത്ത് ലഭിച്ചിട്ടില്ലെന്ന നിലപാട് ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പിലും ആനാവൂര്‍ ആവര്‍ത്തിക്കാനാണ് സാധ്യത. കത്ത് കൃത്രിമമാണെന്ന മൊഴിയാണ് മേയര്‍ ആര്യാ രാജേന്ദ്രനും ജീവനക്കാരും നല്‍കിയത്.
Read Also: ഗവർണർ – സർക്കാർ ഭിന്നത രൂക്ഷമാകുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും
ഇതോടെ വ്യാജ കത്ത് തയ്യാറാക്കിയതില്‍ കേസെടുത്ത് അന്വേഷണം വേണമെന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. സംഭവത്തില്‍ കേസെടുത്തില്ലേയെന്ന് ഇന്നലെ ഹൈക്കോടതി ചോദിച്ച പശ്ചാത്തലത്തില്‍ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ വ്യക്തമാക്കുമെന്ന് മേയറുടെ ഓഫിസ് വ്യക്തമാക്കി. മേയര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്‍റെയും ബിജെപിയുടെയും സമരം ഏഴാം ദിവസവും തുടരും. മേയർ രാജിവെക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
Story Highlights: letter controversy; statement may be recorded to the district secretary of CPIM soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here