വി.സിമാരെ പുറത്താക്കല്‍ നടപടിയില്‍ ഗവര്‍ണര്‍ വിളിച്ച ഹിയറിംഗ് ഇന്ന്; കണ്ണൂര്‍ വി.സി ഹാജരാകില്ല
സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന് മുമ്പായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന ഹിയറിംഗ് ഇന്ന്. രാവിലെ പതിനൊന്നു മുതലാണ് ഹിയറിംഗ്. കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍ ഹിയറിംഗിന് ഹാജരാകില്ല. പകരം അഭിഭാഷകനാകും ഹിയറിംഗിനെത്തുക.(hearing called by Governor over expelling university vcs)
യുജിസി മാനദണ്ഡ പ്രകാരമല്ലാതെ നിയമിതരായ ഒന്‍പത് സര്‍വകലാശാല വി.സിമാരെ പുറത്താക്കാനാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നോട്ടീസ് നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വിസിമാരുടെ ആവശ്യം കൂടി കണക്കിലെടുത്ത് ഇന്ന് ഹിയറിംഗ് നടത്തുന്നത്. സര്‍വീസില്‍ നിന്നും വിരമിച്ച വി.സിമാര്‍ക്കും ഹിയറിംഗിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
രാവിലെ 11ന് കേരള സര്‍വകലാശാല മുന്‍ വി.സിക്കാണ് ആദ്യം ഹിയറിംഗിന് സമയം അനുവദിച്ചിട്ടുള്ളത്. അര മണിക്കൂര്‍ വീതമാണ് ഓരോ വി.സിക്കും അനുവദിച്ചിട്ടുള്ളത്. കുസാറ്റില്‍ പരിപാടിയുള്ളതിനാല്‍ സംസ്‌കൃതം സര്‍വകലാശാല വി.സി എം.വി നാരായണന് ഓണ്‍ലൈന്‍ ഹിയറിംഗ് ഗവര്‍ണര്‍ അനുവദിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഓണ്‍ലൈന്‍ ഹിയറിംഗ് നടത്താമെന്ന് രാജ്ഭവന്‍ വി.സിയെ അറിയിച്ചു.
റഷ്യന്‍ സന്ദര്‍ശനത്തിനുള്ള എം.ജി വി.സിക്ക് ജനുവരിയില്‍ ഹിയറിംഗ് നടത്തും. ഗവര്‍ണര്‍ പുറത്താക്കാന്‍ നോട്ടീസ് നല്‍കിയ ഫിഷറീസ് സര്‍വകലാശാല വി.സി റിജി ജോണിനെ ഹൈക്കോടതി പുറത്താക്കിയിരുന്നു. ബാക്കിയുള്ള എട്ട് സര്‍വകലാശാല വി.സിമാര്‍ക്കാണ് ഹിയറിംഗ് നടത്തുക.
Read Also: ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കം: നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ ബില്‍ പരിഗണിക്കുമെന്ന് ഗവര്‍ണര്‍
സാങ്കേതിക സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി അനുസരിച്ചാണ് യുജിസി മാനദണ്ഡം പാലിക്കാതെ നിയമിതരായ വി.സിമാരെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്. ഇതിനെതിരെ വി.സിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Story Highlights: hearing called by Governor over expelling university vcs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here