സോളാർ കേസിൽ ഉത്കണ്ഠ ഇല്ലായിരുന്നു, സിബിഐ അന്വേഷണത്തിന് പോയതിൽ സർക്കാരിനോട് പരിഭവമുണ്ട്; ഉമ്മൻ ചാണ്ടി
സോളാർ കേസിൽ ഉത്കണ്ഠ ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബംഗളൂരുവിലെ ചികിത്സക്ക് ശേഷം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ മടങ്ങിയെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഈ വിഷയത്തിൽ പ്രതികരണം നടത്തിയത്. സത്യം വിട്ടൊരു തീരുമാനം ഉണ്ടാവില്ലെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും തെളിവില്ലാതെ അന്വേഷണം നടത്തിയാൽ നീതിബോധമുള്ള ജനങ്ങൾ ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ( Oommen Chandy reaction to solar case ).
പരാതിക്കാരിയുടെ വാക്കുകേട്ട് സിബിഐ അന്വേഷണത്തിന് പോയതിൽ മാത്രം സർക്കാരിനോട് പരിഭവമുണ്ട്. രണ്ട് അന്വേഷണങ്ങൾ കഴിഞ്ഞിട്ടാണ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത്. അന്വേഷണ ഉദ്യോഗസ്ഥരുടെ ശുപാർശ വാങ്ങി കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് വിടാമായിരുന്നുവെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. തുടർന്നും രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും എന്നാൽ സ്ഥാനമാനങ്ങൾ ഏറ്റെടുക്കില്ലെന്നും ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.
ദിവസങ്ങൾക്ക് മുമ്പാണ് ഉമ്മൻ ചാണ്ടിക്ക് എതിരെ തെളിവില്ല എന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് സി ബി ഐ തിരുവനന്തപുരം സി ജെ എം കോടതിയിൽ സമർപ്പിച്ചത്. സി ബി ഐ റിപ്പോർട്ടിൽ പരാതിക്കാരിയുടെ ആരോപണങ്ങൾക്ക് ആധാരമായ തെളിവുകൾ കണ്ടെത്താനായിട്ടില്ല എന്നാണ് വ്യക്തമാക്കുന്നത്. ക്ലിഫ് ഹൗസിൽ വച്ച് പരാതിക്കാരിയെ ഉമ്മൻ ചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇതിന് തെളിവില്ല എന്നാണ് സി ബി ഐ കണ്ടെത്തിയത്. ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കുട്ടിക്കെതിരായ പരാതിയും സിബിഐ തള്ളി. ഇതോടെ മുഴുവൻ സോളാർ പീഡന കേസുകളിലെയും പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.
നേരത്തെ അടൂർ പ്രകാശ്, എ പി അനിൽകുമാർ, ഹൈബി ഈഡൻ, കെസി വേണുഗോപാൽ എന്നിവരെയും വിവിധ കേസുകളിൽ കുറ്റവിമുക്തരാക്കിയായിയിരുന്നു സിബിഐ റിപ്പോർട്ട്. കെ സി വേണുഗോപാലിനെതിരെ വ്യാജതെളിവുണ്ടാക്കാൻ പരാതിക്കാരി ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്. കേസെടുക്കാൻ കെ സി അര ലക്ഷം രൂപ നൽകിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.
Story Highlights: Oommen Chandy reaction to solar case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here