വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും ഹാസ്യനടനായും തിളങ്ങിയ പ്രതിഭ; കൊച്ചിൻ ഹനീഫ ഓർമയായിട്ട് 13 വർഷം

മലയാളിയുടെ പ്രിയനടൻ കൊച്ചിൻ ഹനീഫ ഓർമയായിട്ട് പതിമൂന്ന് വർഷം. അതിഭാവുകത്വമില്ലാതെ ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി കൊച്ചിൻ ഹനീഫ. ( cochin haneefa death anniversary )
കളങ്കമില്ലാത്ത നർമമായിരുന്നു കൊച്ചിൻ ഹനീഫയുടെ മുഖമുദ്ര. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ കൊച്ചിൻ ഹനീഫ 1970 കളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. വില്ലനായി വന്ന് സംവിധായകനായും തിരക്കഥാകൃത്തായും ഹാസ്യനടനായും തിളങ്ങി. ഉള്ളുലയ്ക്കുന്ന ചിത്രങ്ങളാണ് ഹനീഫ സംവിധാനം ചെയ്തതിൽ ഭൂരിഭാഗവും. ഒരു സന്ദേശം കൂടി, ആൺകിളിയുടെ താരാട്ട്, വാത്സല്യം തുടങ്ങിയ സിനിമകളെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളാണ്. കടത്തനാടൻ അമ്പാടി, പുതിയ കരുക്കൾ, ലാൽ അമേരിക്കയിൽ, ഇണക്കിളി തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതി.
ഹനീഫയിലെ കലാകാരന്റെ മറ്റൊരു മുഖമാണ് പ്രേക്ഷകർ പിന്നീട് കണ്ടത്. ഗൗരവമേറിയ സിനിമകളുടെ സംവിധായകനായിരുന്ന ഹനീഫ ഹാസ്യ കഥാപാത്രങ്ങളിലേക്കു ചുവടുമാറി. ഇതോടെ ഹനീഫയെത്തേടി ഒട്ടേറെ സിനിമകളെത്തി. എല്ലാം ഹാസ്യത്തിന്റെ പുതിയ മുഖങ്ങൾ പ്രേക്ഷകർക്ക് നൽകിയ ചിത്രങ്ങൾ. മാന്നാർ മത്തായി സ്പീക്കിംഗ്, പഞ്ചാബിഹൌസ്, അനിയത്തിപ്രാവ്, ഹിറ്റ്‌ലർ, പത്രം തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ നിഷ്‌കളങ്ക ഹാസ്യത്തിന്റെ പുതിയ തലങ്ങൾ കാഴ്ചവയ്ക്കാൻ ഹനീഫയ്ക്കു കഴിഞ്ഞു.
ലോഹിതദാസിന്റെ സൂത്രധാരൻ എന്ന ചിത്രത്തിൽ ഏറെ ഗൗരവമായ ഒരു വേഷവും ചെയ്തു. അതിന് 2001ൽ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. നിരവധി തമിഴ് ചിത്രങ്ങളിലും കൊച്ചിൻ ഹനീഫ വേഷമിട്ടു.
ജീവിതത്തിൽ അഭിനയിക്കാത്ത കൊച്ചിൻ ഹനീഫക്ക് സിനിമാമേഖലയിലും പുറത്തും ഒട്ടേറെ സുഹൃത്തുക്കളുണ്ടായി. അരങ്ങൊഴിഞ്ഞിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും ആശാനേ എന്ന നീട്ടിയുള്ള വിളി പ്രേക്ഷകരുടെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നു.
Story Highlights: cochin haneefa death anniversary