നിയമസഭാംഗത്വം റദ്ദാക്കിയ ഉത്തരവിന്റെ സ്റ്റേ നീട്ടില്ല; എ.രാജയുടെ ആവശ്യം തള്ളി ഹൈക്കോടതി
നിയമസഭാഗത്വം റദ്ദാക്കിയ ഉത്തരവിന്റെ സ്റ്റേ നീട്ടണമെന്നാവശ്യപ്പെട്ട് എ.രാജ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പത്തുദിവസത്തെ സ്റ്റേയാണ് ഹൈക്കോടതി അനുവദിച്ചിരുന്നത്. സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത് പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർ നടപടികൾ 20 ദിവസത്തേക്കുകൂടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ദേവികുളം മുൻ എം.എൽഎ എ രാജ ഹൈക്കോടതിയിൽ ഹർജി നൽകിയത്. അപ്പീൽ നൽകുന്നത് പരിഗണിച്ച് നേരത്തെ അനുവദിച്ച പത്തുദിവസത്തെ സ്റ്റേ ഇരുപത് ദിവസത്തേക്ക് ദീർഘിപ്പിക്കണമെന്നായിരുന്നു ആവശ്യം.
പട്ടികജാതി സംവരണ മണ്ഡലമായ ഇടുക്കി ദേവികുളത്തു മത്സരിക്കാൻ രാജയ്ക്കു യോഗ്യതയില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ജസ്റ്റിസ് പി.സോമരാജൻ അദ്ദേഹത്തെ അയോഗ്യനാക്കിയത്. രാജ അവകാശപ്പെടുന്നതുപോലെ അദ്ദേഹം ഹിന്ദു പറയർ സമുദായാംഗമല്ലെന്നും നാമനിർദേശ പത്രിക നൽകുമ്പോൾ ക്രിസ്തുമതത്തിലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സത്യം മറച്ചുവയ്ക്കാൻ ബോധപൂർവമായ ശ്രമമുണ്ടായി. പത്രിക റിട്ടേണിങ് ഓഫിസർ തള്ളണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണു രാജ മത്സരിച്ചതെന്നു ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി കോൺഗ്രസിലെ ഡി.കുമാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ഇതിനെതിരെ രാജ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ജനന, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം താന്‍ പട്ടികജാതി വിഭാഗത്തിലെ പറയ സമുദായ അംഗമാണെന്നും ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണു തന്നെ ഹൈക്കോടതി അയോഗ്യനാക്കിയതെന്ന് രാജ ഹര്‍ജിയില്‍ പറയുന്നു.
Story Highlights: Kerala high court on cancellation of Devikulam election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here