ബുലന്ദ്ശഹറില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ആളല്ല ട്രെയിനില്‍ ആക്രമണം നടത്തിയത്; ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു

ഉത്തര്‍പ്രദേശ് എടിഎസ് കസ്റ്റഡിയിലെടുത്ത ആള്‍ കോഴിക്കോട് ട്രെയിനില്‍ ആക്രമണം നടത്തിയ ആളല്ലെന്ന് റിപ്പോര്‍ട്ട്. ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു. ബുലന്ദ്ശഹറില്‍ നിന്നാണ് ഇയാള്‍ കസ്റ്റഡിയിലായത്. ഇയാള്‍ ആക്രണം നടത്തിയിട്ടില്ലെന്നും തീ വയ്പ്പിലുണ്ടായ പൊള്ളല്‍ ഇയാളുടെ ശരീരത്തിലില്ലെന്നും ഉള്‍പ്പെടെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ വിട്ടയച്ചത്. അതേസമയം കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം കേരളത്തില്‍ ഫ്‌ളൈറ്റില്‍ പോയ ആളുകളുടെ ലിസ്‌റ്റെടുത്ത് അവരില്‍ സംശയം തോന്നുന്നവരുടെ പേരുകള്‍ തരംതിരിച്ചിട്ടുമുണ്ട്. (Kozhikode train attacked case U P ATS custody Bulandshahr man released )
കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ് സംശയിക്കുന്നയാള്‍ യുപിയിലെ ബസായി എന്ന സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്. ഇയാള്‍ മൂന്ന് ദിവസത്തിന് ശേഷമാണ് ഇവിടെ എത്തൂ എന്ന് കൂടെ ജോലി ചെയ്യുന്നയാള്‍ പറഞ്ഞു.
അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനിടയിലാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പ്രതി കസ്റ്റഡിയിലായെന്ന വിവരം വരുന്നത്. ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരികയാണ്. കേരള പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയത്. നോയിഡയിലെ ചില ജിമ്മുകളില്‍ അടക്കമെത്തി ഉത്തര്‍പ്രദേശ് പൊലീസ് വിവരം തേടിയിരുന്നു.
കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സംസ്ഥാന പൊലീസ് മേധാവി നിയോഗിച്ചിരുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി.വിക്രമന്‍ ആണ് സംഘത്തലവന്‍. 18 അംഗങ്ങളാണ് സംഘത്തിലുള്ളത്.
ഭീകരവിരുദ്ധ സേന ഡിവൈഎസ്.പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ്, താനൂര്‍ ഡിവൈഎസ്.പി വി.വി.ബെന്നി എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം.
Story Highlights: Kozhikode train attacked case U P ATS custody Bulandshahr man released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here