പരീക്ഷ എഴുതാതെ എസ്എഫ്ഐ നേതാവ് ജയിച്ചെന്ന് മാർക്ക് ലിസ്റ്റ്; തിരുത്തി മഹാരാജാസ് കോളജ്
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി പരീക്ഷ എഴുതിയിട്ടില്ലെന്ന് വ്യക്തമാക്കി മഹാരാജാസ് കോളജ്. ഇതോടെ ഫലം വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചു. പരീക്ഷയിലെ മാര്‍ക്കിന് നേരെ പൂജ്യം എന്നും എന്നാല്‍ ഫലത്തിന് നേരെ ‘പാസ്ഡ്’ എന്നുമാണ് ആര്‍ഷോയുടെ പേരിന് നേരെ രേഖപ്പെടുത്തിയിരുന്നത്.
മറ്റെല്ലാ വിദ്യാര്‍ഥികളുടെയും എല്ലാ വിഷയങ്ങളുടെയും മാര്‍ക്ക് കൃത്യമായി രേഖപ്പെടുത്തിയിരുന്നു. സംഭവിച്ചത് സാങ്കേതിക പിഴവെന്നായിരുന്നു കോളജിന്റെ ആദ്യ വിശദീകരണം.
എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ഇല്ലെങ്കിലും പാസായതായി രേഖപ്പെടുത്തിയത്. മഹാരാജസ് കോളജിലെ ആര്‍ക്കിയോളജി ആന്റ് മെറ്റീരിയില്‍ കള്‍ച്ചറല്‍ സ്റ്റഡീസ് മൂന്നാം സെമസ്റ്റര്‍ പരീക്ഷ മാര്‍ക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് വന്നത്. 2021 ലാണ് ആര്‍ഷോ അഡ്മിഷന്‍ നേടിയത്. 2022 ഡിസംബറില്‍ നടന്ന പരീക്ഷയില്‍ ക്രിമിനല്‍ കേസില്‍ ജയിലിലായിരുന്ന ആര്‍ഷോയ്ക്ക് ആവശ്യത്തിന് ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുമതി ഉണ്ടായിരുന്നില്ല.
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ കേന്ദ്രീകൃത സോഫ്റ്റ് വെയറില്‍ വന്ന പാളിച്ചയാണ് കോളേജ് പ്രിന്‍സിപ്പല്‍ വി എസ് ജോയി പറഞ്ഞു. ജയിച്ചതായുള്ള രേഖയ്ക്ക് പിന്നില്‍ വഴിവിട്ട രാഷ്ട്രീയ പിന്തുണ ഉണ്ടെന്ന് കെ എസ് യു ആരോപിച്ചു.
Story Highlights: Maharajas college correct mark list of pm Arsho declared
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here