ദേവസ്വം ബോർഡിലേക്കുള്ള നിയമനം വ്യക്തിയോ ഏജൻസിയോ അല്ല നടത്തുന്നത്; റിക്രൂട്ടിംഗ് ബോർഡ് ആണ്, നടപടി സ്വീകരിക്കുമെന്ന് പി എസ് പ്രശാന്ത്

ദേവസ്വം ബോർഡിൽ തൊഴിൽ നൽകാമെന്ന പേരിൽ വാഗ്ദാനം നൽകി വ്യാജ രേഖ ചമച്ച് പണം തട്ടിയ സംഭവത്തിൽ പ്രതികരിച്ച് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്. ദേവസ്വത്തിലേക്കുള്ള നിയമനത്തിനായി ഒരു വ്യക്തിയെയോ ഏജൻസിയെയോ ബോർഡ് ചുമതലപ്പെടുത്തിയിട്ടില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കുള്ള എല്ലാ നിയമനങ്ങളും സുതാര്യമാണ് . ഇതിനായി സർക്കാർ അംഗീകൃത, കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് നിലവിലുണ്ട്. നിയമനത്തിനായി വ്യാജരേഖ ചമച്ചെന്ന കണ്ടെത്തൽ ഗൗരവം ഉള്ളതാണെന്നും ശ്രീതുവിനെതിരെ ഉടൻ പൊലീസിൽ ദേവസ്വം ബോർഡ് പരാതി നൽകുമെന്നും തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പി എസ് പ്രശാന്ത് ട്വന്റി ഫോറിനോട് പറഞ്ഞു.
ബാലരാമപുരത്തെ 2 വയസ്സുകാരിയുടെ അമ്മ ശ്രീതു ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം പത്ത് ലക്ഷം രൂപയോളമാണ് ആളുകളിൽ നിന്നും തട്ടിയെടുത്തത്. ജോലിക്കായി വ്യാജ ഉത്തരവ് കാണിച്ച് വിശ്വസിപ്പിച്ചായിരുന്നു ആളുകളിൽ നിന്നും ഇവർ പണം തട്ടിയെടുത്തിരുന്നത്. ശ്രീതുവിന്റെ വലയിൽ ഇനിയും ധാരാളം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിലവിൽ മൂന്ന് നെയ്യാറ്റിൻകര സ്വദേശികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന കേസിൽ ശ്രീതുവിനെ പ്രതിയാക്കിയിരിക്കുന്നത്. BNS 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 2024 ജനുവരി മുതൽ ശ്രീതു പരാതിക്കാരിൽ നിന്നും പലതവണയായി 10 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നുവെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
അതേസമയം, മഹിളാ മന്ദിരത്തിൽ നിന്ന് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശ്രീതുവിനെ വിശദമായി ചോദ്യം ചെയ്തു. കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. ചോദ്യം ചെയ്യലില്‍ കുട്ടിയുടെ അമ്മാവനായ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതെന്നായിരുന്നു ഇയാള്‍ പറഞ്ഞത്.
Story Highlights : PS Prashanth reacted Kerala devaswom board appointments
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here