‘മകൾ ആത്മഹത്യ ചെയ്യില്ല, സതീഷ് അടിച്ച് കൊന്ന് കെട്ടിത്തൂക്കിയതാകും’; അതുല്യയുടെ മാതാപിതാക്കൾ

ഷാർജയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല ഭർത്താവ് സതീഷ് നിരന്തരമായി അതുല്യയെ ഉപദ്രവിച്ചിരുന്നു. അയാൾ മകളെ അടിച്ച് കൊന്ന് കെട്ടിത്തൂക്കിയതാകുമെന്നും അതുല്യയുടെ മാതാവ് ട്വന്റി ഫോറിനോട് പറഞ്ഞു.
അതുല്യയുടെ ശരീരം മുഴുവൻ മർദ്ദനമേറ്റപ്പാടുകളാണ്. ഇന്നലെയും മകൾ വീഡിയോ കോൾ വിളിച്ചിരുന്നു. അതുല്യ നല്ല സന്തോഷവതിയായിരുന്നുവെന്നും ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു. അതുല്യ ജോലിക്ക് പോകുന്നത് സതീഷ് എതിർത്തിരുന്നു. രണ്ട് തവണ ജോലിക്ക് പോയിരുന്നെങ്കിലും സംശയത്തിന്റെ പേരിൽ അതെല്ലാം വേണ്ടെന്ന് വെക്കുകയായിരുന്നു. കല്യാണം കഴിഞ്ഞ ദിവസം മുതൽ മാനസികമായും ശാരീരികമായും അതുല്യയെ സതീഷ് പീഡിപ്പിക്കുകയായിരുന്നു. ഒരുതരത്തിലും ഭർത്താവിന്റെ കൂടെ ജീവിക്കാൻ സാധിക്കില്ലെന്ന് മകൾ പറഞ്ഞിരുന്നു. തിരിച്ചു വരാൻ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നും കുടുംബം ട്വന്റി ഫോറിനോട് പറഞ്ഞു.
തനിക്ക് ഒരു മകൾ ഉണ്ടെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അതുല്യ പറഞ്ഞിരുന്നു. എങ്ങനെയേലും നാട്ടിൽ വജന്നാൽ മതിയെന്നും ജൂലൈ അവസാനത്തോടെ നാട്ടിൽ വരുമെന്ന് അതുല്യ പറഞ്ഞിരുന്നു. അതുല്യയുടെ മരണം വിശ്വസിക്കാൻ പറ്റുന്നില്ല. ഈ അടുത്തായിട്ടാണ് ഇക്കാര്യങ്ങൾ അതുല്യ പുറത്തുപറഞ്ഞതെന്ന് സുഹൃത്ത് ട്വന്റിഫോറിനോട് പറഞ്ഞു. ഷാർജ റോളയിലെ ഫ്ലാറ്റിൽ ഇന്നലെ രാത്രിയാണ് അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ദുബായിലുള്ള കെട്ടിട നിർമാണ കമ്പനിയിലെ എഞ്ചിനിയറാണ് അതുല്യയുടെ ഭർത്താവ് സതീഷ്. കഴിഞ്ഞ ദിവസം രാത്രിയിൽ ഭർത്താവുമായി വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നരവർഷം മുൻപാണ് സതീഷ് അതുല്യയെ ഷാർജയിൽ കൊണ്ടുവന്നത്. നേരത്തെ ഇവർ ദുബായിലായിരുന്നു താമസിച്ചത്. ഷാർജ മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
Story Highlights : Atulya’s parents say their daughter will not commit suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here