ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ ഇന്ന് നാട്ടിലെത്തും; സ്കൂളിൽ പൊതുദർശനം, സംസ്കാരം വൈകിട്ട് 4 ന്

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം ഇന്ന്.
വിദേശത്തുള്ള മിഥുന്റെ മാതാവ് രാവിലെയോടെ കൊച്ചി വിമാനത്താവളത്തിൽ എത്തും.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആദ്യം സ്കൂളിലും പിന്നീട് വീട്ടിലും പൊതുദർശനത്തിന് വയ്ക്കും.വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ ആണ് സംസ്കാരം.മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാര ചടങ്ങുകൾക്കെത്തും.
അതേസമയം കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ ഉണ്ടാകും.വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ച് സ്കൂൾ പ്രധാനാധ്യാപികയെ ഇന്നലെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തിരുന്നു.സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡി ഇ ഒയുടെ ചുമതല വഹിച്ചിരുന്ന എ ഇ ഒ ആൻറണി പീറ്ററിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.ഇദ്ദേഹം ഉടൻ റിപ്പോർട്ട് സമർപ്പിച്ചേക്കും.നടപടി എടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ മാനേജ്മെന്റിനും നോട്ടീസ് നൽകി.
ഇതിനിടെ മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മരിച്ച മിഥുന്റെ സഹോദരന് പ്ലസ്ടുവരെ സൗജന്യവിദ്യഭ്യാസം നൽകുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിൽ ഫിറ്റ്നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടർക്കെതിരെയും നടപടി വരും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്.
Story Highlights : Mithun’s funeral, after tragic electrocution death Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here