‘മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം, നടപടി ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധങ്ങൾ ഉണ്ടാകും’: എസ്എഫ്ഐ

മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ് എഫ് ഐ. വീഴ്ച്ച സംഭവിച്ചത് ആരുടെ ഭാഗത്താണെന്നത് അന്വേഷണത്തിലൂടെയാണ് മനസിലാവുക. നടപടി ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അറിയിച്ചു.
സർവകലാശാലയിലെ താത്കാലിക വി സിമാർ നാടകം കളിക്കുന്നു, എസ് എഫ് ഐ യും വി സി മാരും തമ്മിലുള്ള മൂപ്പിളമ തർക്കമല്ല നടക്കുന്നതെന്നും സഞ്ജീവ് ആരോപിച്ചു. സമരം പൊതുവായ വിഷയങ്ങളുടെ പേരിലെന്നും പി എസ് സഞ്ജീവ് വ്യക്തമാക്കി. മോഹൻ കുന്നുമ്മലിന്റെ അക്കാദമിക യോഗ്യതയെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.
അങ്ങനെയൊരാളാണ് രജിസ്ട്രാറുടെ യോഗ്യത ചോദ്യം ചെയ്യുന്നത്. സങ്കുചിത മനസ്സുള്ളവർക്ക് ചേർന്നതാണോ ഇത് എന്ന് പരിശോധിക്കണം. സംഘപരിവാർ വത്കരണം നടത്തുന്ന താത്കാലിക വി സിമാരോട് എസ്എഫ്ഐ ക്ഷമിക്കില്ല.
ഐൻസ്റ്റീൻ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലറാകാതിരുന്നത് ഭാഗ്യം. ഐൻസ്റ്റീൻ ഇരുന്ന സീറ്റിൽ മഹാദുരന്തം ഇരിക്കുന്നു എന്ന് ലോകം പറയുമായിരുന്നുവെന്നും സഞ്ജീവ് പരിഹസിച്ചു. സർവകലാശാല വിഷയത്തിൽ സമരത്തിൽ നിന്ന് എസ് എഫ് ഐ പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സ്കൂളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
അമ്മ സുജയും അച്ഛൻ മനുവും അന്ത്യചുംബനം നൽകി. അനിയൻ സുജിനാണ് മിഥുന്റെ അന്ത്യകർമ്മങ്ങൾ ചെയ്തതും ചിതയ്ക്ക് തീ കൊളുത്തിയതും. ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ അതിവൈകാരിക നിമിഷങ്ങളായിരുന്നു.
Story Highlights : SFI needs action against mithuns death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here