മകനുമായി പുഴയിലേക്ക് ചാടിയ അമ്മ മരിച്ച സംഭവം; ഭർതൃ വീട്ടുകാരുടെ പീഡനമാണ് കാരണമെന്ന് കുടുംബം

കണ്ണൂർ പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് മകനുമായി പുഴയിലേക്ക് ചാടിയ അമ്മ മരിച്ച സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ കുടുംബം. വയലപ്ര സ്വദേശി റീമയാണ് മരിച്ചത്. ഭർതൃ വീട്ടുകാരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന് റീമയുടെ ബന്ധുക്കൾ ആരോപിച്ചു. മൂന്ന് വയസുകാരൻ മകൻ ഋഷിപ്പ് രാജിനായി തിരച്ചിൽ തുടരുകയാണ്.
കുട്ടിയെ കിട്ടിയാൽ മതിയെന്നും നീ പോയി ആത്മഹത്യ ചെയ്‌തോളാൻ ഭർത്താവ് പറഞ്ഞതായി പിതാവ് പറഞ്ഞു. മുൻപ് അമ്മയുടെ പേരിൽ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. കേസിന്റെ വിവരങ്ങൾ പൊലീസ് അറിയിച്ചിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. വീട്ടിലുള്ള കാര്യങ്ങൾ തുറന്നുപറയാറില്ലായിരുന്നു. കല്യാണത്തിന് ശേഷം ഭർതൃമാതാവിനെക്കുറിച്ച് മകൾ പറഞ്ഞിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ഭർത്താവും ഭർതൃമാതാവുമാണെന്ന് മരിക്കുന്നതിന് മുൻപ് മകൾ ഫോണിൽ കൂടെ പറഞ്ഞിരുന്നുവെന്ന് പിതാവ് പറഞ്ഞു.
പാലത്തിന് താഴെ ചൂണ്ടയിടാൻ നിന്നിരുന്ന ആളാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടുന്നത് ആദ്യം കണ്ടത്. ഇയാളാണ് പൊലീസിനെ വിവരം അറിയിച്ചത്. മഴ പെയ്യുന്നതിനാൽ പുഴയിലെ ജലനിരപ്പ് ഉയർന്നതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഭർത്താവുമായി അകന്നു താമസിക്കുകയായിരുന്നു റീമ.
Story Highlights : Family says torture by in-laws was the cause Reema death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here