‘ബിന്ദുവിനെ ഞാൻ കൊന്നു’; ക്രൈംബ്രാഞ്ചിന് മുന്നിൽ കുറ്റസമ്മതം നടത്തി സെബാസ്റ്റ്യൻ
ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യൻ.ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ കോടതിയിൽ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭൻ കൊലക്കേസിൽ സെബാസ്റ്റ്യനെ പ്രതി ചേർത്തത്. കഴിഞ്ഞ മാസം 14 ദിവസം കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു ഇയാൾ. ജൈനമ്മ കൊലക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ബിന്ദുവിനെയും താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ വെളിപ്പെടുത്തിയത്. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ബിന്ദു കൊലക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ബിന്ദുവുമായി സെബാസ്റ്റ്യൻ യാത്ര ചെയ്‌തെന്ന് കണ്ടെത്തിയ കോയമ്പത്തൂർ, കുടക്, ബാംഗ്ലൂർ എന്നിവിടങ്ങളിലും കസ്റ്റഡിയിൽ എടുത്ത 6 ദിവസങ്ങളിലായി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തും.
2006 ലാണ് ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ കാണാതാവുന്നത്.ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ 2006 ൽ തന്നെ ബിന്ദു കൊല്ലപ്പെട്ടതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ബിന്ദുവിന്‍റെ സ്ഥലം വ്യാജരേഖ ചമച്ച് വിൽപ്പന നടത്തിയതിന് സെബാസ്റ്റ്യൻ അറസ്റ്റിലായിരുന്നു. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ബിന്ദുവിന്റെ തിരോധാന കേസിൽ സെബാസ്റ്റ്യൻ സംശയമുനയിലായിരുന്നെങ്കിലും ഇയാൾക്കെതിരെ വ്യക്തമായ തെളിവുകൾ കണ്ടെത്താനായിരുന്നില്ല.
Story Highlights : Bindu Padmanabhan murder case; Sebastian confesses to the crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




