യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; പ്രതിഷേധത്തിനിടയിലും ചികിത്സ നൽകി താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ
പ്രതിഷേധത്തിനിടയിലും താമരശേരി താലൂക്ക് ആശുപത്രിയിൽ അടിയന്തിര ചികിത്സ നൽകി ഡോക്ടർ. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനാണ് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയത്.തൃശൂർ സ്വദേശി വിഷ്ണുവിനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയിരുന്നു.
അതേസമയം താമരശേരി സംഭവത്തിൽ പ്രതിഷേധം വ്യാപിപ്പിക്കാനാണ് ഡോക്ടേഴ്സ് സംഘടനകളുടെ തീരുമാനം. ഇന്ന് കോഴിക്കോട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടേഴ്സ് മിന്നൽ പണിമുടക്ക് നടത്തി. അത്യാഹിത സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കും. നാളെ ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. കെ.ജി.എം.ഒ.എ. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും.
പൊലീസ് ഔട്പോസ്റ്റ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനങ്ങൾ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപക പണിമുടക്കിലേക്ക് കടക്കാനും ആലോചനയുണ്ട്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിൻ്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം നടത്തിയത്. രണ്ട് മക്കളുമായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യംവെച്ച് ഇയാൾ എത്തിയെങ്കിലും ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു.
വെട്ടേറ്റ ഡോക്ടര്‍ വിപിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് വെട്ടേറ്റ ഡോക്ടർ വിപിൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിപിന്‍റെ ആരോഗ്യനില ഗുരുതരമല്ലെന്നും തൃപ്തികരമാണെന്നും ഡിഎംഒ ഡോ. കെ രാജാറാം പറഞ്ഞു.
ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്‍ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Story Highlights : Doctor at Thamarassery Taluk Hospital provides treatment amid protests.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




