താലിബാൻ മന്ത്രി മൗലവി ആമിർ ഖാൻ മുത്തഖി ഇന്ത്യയിലെത്തി
അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി ആമിർ ഖാൻ മുത്താഖി ഇന്ത്യയിൽ എത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉണ്ടാകും എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായാണ് മൗലവി ആമിർ ഖാൻ മുത്തഖി ഇന്ത്യയിലെത്തിയത്.
യുഎൻ സുരക്ഷാ കൗൺസിൽ യാത്രാ ഇളവ് അനുവദിച്ചതിനെത്തുടർന്നാണ് ആമിർ ഖാൻ മുത്തഖി ഇന്ത്യയിലെത്തിയത്. താലിബാനുമായുള്ള ബന്ധം, ഭീകരവാദത്തിനെതിരായ പോരാട്ടം, വ്യാപാരം തുടങ്ങിയ ഇന്ത്യയുടെ പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.
2021 ൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം ഉന്നത താലിബാൻ നേതാവ് ഇന്ത്യ സന്ദർശിക്കുന്ന ആദ്യ സന്ദർശനമാണിത്. അഫ്ഗാൻ മന്ത്രി വിദേശകാര്യ മന്ത്രി (ഇഎഎം) എസ് ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. താലിബാൻ സർക്കാരുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ ശ്രമിക്കുന്നതിനാൽ ചർച്ചയെ പാകിസ്താൻ സസൂക്ഷ്മം നിരീക്ഷിക്കും.
ഉഭയകക്ഷി ചർച്ചകൾക്കായി തയ്യാറെടുക്കുമ്പോൾ, ഉദ്യോഗസ്ഥർ പതാകയുമായി ബന്ധപ്പെട്ട പ്രതിസന്ധി നേരിടുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥരും മുത്തഖിയും തമ്മിലുള്ള മുൻ കൂടിക്കാഴ്ചകളിൽ, താലിബാൻ പതാക പശ്ചാത്തലത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം ദുബായിൽ വെച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും മുത്തഖിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ, പശ്ചാത്തലത്തിൽ പതാകയും വയ്ക്കാതെ ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിച്ചു.
നയതന്ത്ര പ്രോട്ടോക്കോൾ പ്രകാരം, സന്ദർശന നേതാവിന്റെ രാജ്യത്തിന്റെ പതാകയ്‌ക്കൊപ്പം അവരുടെ പിന്നിലോ അല്ലെങ്കിൽ മേശപ്പുറത്തോ ഫോട്ടോ എടുക്കുന്നതിനായി ഇന്ത്യൻ പതാക വയ്ക്കണം. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഭരണത്തെ ഇന്ത്യ അംഗീകരിക്കാത്തതിനാൽ, താലിബാൻ പതാകയ്ക്കും ഔദ്യോഗിക പദവി നൽകുന്നില്ല.
Story Highlights : amir khan muttaqi taliban visit india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




