‘ ഒരു ലവ് സ്റ്റോറിക്ക് 19 കട്ട് എന്നത് ഉള്‍ക്കൊള്ളാനാവില്ല’; ‘ഹാല്‍’ സിനിമയ്ക്ക് ഫിലിം ചേംബറിന്റെ പിന്തുണ
ഹാല്‍ സിനിമയ്ക്ക് പിന്തുണയുമായി ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സോണി തോമസ്. ഫിലിം ചേംബര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ്. സിനിമയില്‍ ജാതിയും മതവും ഒന്നുമില്ല. നിരന്തരമുണ്ടാകുന്ന സെന്‍സര്‍ പ്രശ്‌നങ്ങള്‍ സിനിമാ മേഖലയെ തകര്‍ക്കുമെന്നും സോണി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
ഈ സിനിമയില്‍ 19 കട്ട് എന്നതൊന്നും നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതല്ല. ഇതൊരു ലവ് സ്റ്റോറിയാണ്. അതിനെ ഈ രീതിയില്‍ ഒക്കെ വ്യാഖ്യാനിച്ച് രാഷ്ട്രീയവത്കരിക്കേണ്ട കാര്യമില്ല. സിനിമയില്‍ ഒരിക്കലും ജാതിയും മതവും രാഷ്ട്രീയവും ഒന്നും ഉള്‍പ്പെടുത്തിയല്ല. കേരളത്തില്‍ എല്ലാവരും എല്ലാം കഴിക്കുന്ന കൂട്ടത്തിലാണ്. എല്ലാം ഉല്‍ക്കൊള്ളുന്ന ആള്‍ക്കാരുമാണ്. അവിടെ ബീഫ് ബിരിയാണിയുടെ കാര്യം പറയുമ്പോള്‍ കട്ട് ചെയ്യുക, അല്ലെങ്കില്‍ ജാതിയോ മതമോ പറയുന്ന ഏതെങ്കിലും വാക്കുകളുണ്ടെങ്കില്‍ കട്ട് ചെയ്യുക എന്നത് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതല്ല – അദ്ദേഹം പറഞ്ഞു.
രാഖിയും, ബീഫ് ബിരിയാണിയും, ധ്വജപ്രമാണവുമടക്കമുള്ള വാക്കുകളാണ് വെട്ടി മാറ്റാന്‍ നിര്‍ദേശിച്ചത്. സംഘം കാവലുണ്ട് എന്ന വാക്കും ഒഴിവാക്കണം. എന്നാല്‍ മാത്രമേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുയെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം. സെന്‍സര്‍ ബോര്‍ഡിനെതിരെ സിനിമ അണിയറ പ്രവര്‍ത്തകര്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കി.
മതിയായ കാരണം ബോധിപ്പിക്കാതെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ടുന്ന് സംവിധായകന്‍ റഫീഖ് വീര പറഞ്ഞു. ചിത്രത്തിന്റെ റിലീസ് അടക്കം
പ്രതിസന്ധിയിലാണ്. ജെഎസ്‌കെ പേരുമാറ്റ വിവാദം പരിഗണിച്ച ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചിലാണ് ഹര്‍ജി. ചൊവ്വാഴ്ച പരിഗണിക്കും. സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് മറ്റ് സിനിമ സംഘടനകളും ഉയര്‍ത്തുന്നത്.
Story Highlights : Film Chamber supports Haal movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




