‘ശബരിമലയെ സുവർണാവസരമായി കണ്ട് പ്രതിപക്ഷ നേതാവ് രാഷ്ട്രീയം കളിക്കുന്നു; ആരോപണങ്ങളിൽ ഗൂഢാലോചന നടന്നു’; പിഎസ് പ്രശാന്ത്
സ്വർണ മോഷണ വിവാദത്തിൽ വിജിലൻസ് റിപ്പോർട്ടിന് ശേഷം മാത്രമേ കൂടുതൽ നടപടികൾ ഉണ്ടാകൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ശബരിമലയെ സുവർണാവസരമായി കണ്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രാഷ്ട്രീയം കളിക്കുന്നു. ശബരിമലയിലെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് കൃത്യമായ ഓഡിറ്റ് വിവരങ്ങൾ ദേവസ്വത്തിന്റെ പക്കലുണ്ട്. 18 സ്‌ട്രോങ് റൂമിലുള്ള സ്വർണം-വെള്ളി എന്നിവ കൃത്യമായി പരിശോധിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ചകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നതെന്ന് പിഎസ് പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങൾക്ക് മുൻപ് പീഠം കാണാനില്ലെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിയെന്ന അവതാരം വരുന്നു. ഈ അവതാരത്തിന്റെ വാദവും ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇറങ്ങുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്വർണകള്ളനാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്ന് അദേഹം ചോദിച്ചു. ഇതിന് പിന്നിൽ ആസൂത്രണം നടന്നിട്ടുണ്ടെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.
Read Also: മുഖ്യമന്ത്രി ഡൽഹിയിൽ; ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച, നാളെ പ്രധാനമന്ത്രിയെ കാണും
പ്രതിപക്ഷ നേതാവിന്റെ ഇന്നലത്തെ ആരോപണത്തിന് കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ കൃത്യമായ മറുപടി നൽകി. ഉണ്ണികൃഷ്ണൻ പോറ്റി പുറത്ത് തന്നെയുണ്ട്. അദേഹത്തോട് തന്നെ പ്രതിപക്ഷ നേതാവ് വിളിച്ചു ചോദിക്കണമെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനായി കോടതി നിയോഗിച്ചു. എല്ലാം പുറത്തുവരും. പുറത്തുകൊണ്ടുവരണമെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. തങ്ങൾക്ക് ഭയക്കാനില്ലെന്നും അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ പ്രതിപക്ഷം ക്ഷമയോടെ കാത്തിരിക്കണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടു.
Story Highlights : PS Prasanth criricises VD Satheesan in Swarnapali controvesry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here



