‘എട്ട് മണിക്കൂർ ജോലി ഒരു നടന്റെ മാത്രം അവകാശമോ, പുരുഷ സൂപ്പർസ്റ്റാറുകൾക്ക് ആവാമെങ്കിൽ ഞങ്ങൾക്കെന്തുകൊണ്ട് പാടില്ല?”; മൗനം വെടിഞ്ഞ് ദീപികാ പദുകോണ്‍
ബോളിവുഡ് സിനിമാ ലോകത്തെ വിവേചനങ്ങളെയും ഇരട്ട നീതിയെയും കുറിച്ച് തുറന്നടിച്ച് നടി ദീപികാ പദുകോണ്‍ രംഗത്തെത്തിയതോടെ ചലച്ചിത്ര വ്യവസായം പുതിയൊരു ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. താൻ മുന്നോട്ട് വെച്ച എട്ട് മണിക്കൂർ ജോലി സമയത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളെക്കുറിച്ചും, അതിന്റെ പേരിൽ ബിഗ് ബജറ്റ് ചിത്രങ്ങളിൽ നിന്ന് പിന്മാറിയെന്ന ഊഹാപോഹങ്ങളെക്കുറിച്ചുമുള്ള താരത്തിന്റെ ശക്തമായ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാനായി നടി മുന്നോട്ട് വെച്ച നിബന്ധനകൾ സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിക്കപ്പെടുകയും വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുരുഷ സൂപ്പർസ്റ്റാറുകൾക്ക് കാലങ്ങളായി അനുവദിച്ചിട്ടുള്ള തൊഴിൽപരമായ സൗകര്യങ്ങൾ എന്തുകൊണ്ട് സ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്ന നിർണ്ണായകമായ ചോദ്യവുമായി ദീപിക രംഗത്തെത്തിയത്.
താൻ ആവശ്യപ്പെട്ട എട്ട് മണിക്കൂർ ജോലി സമയത്തെ ന്യായീകരിക്കാൻ ദീപികാ പദുകോണ്‍ ചൂണ്ടിക്കാട്ടിയത് ബോളിവുഡിലെ പുരുഷ സൂപ്പർസ്റ്റാറുകൾ കാലങ്ങളായി പിന്തുടരുന്ന ഇരട്ട നീതിയാണ്. “ഇന്ത്യൻ സിനിമാ വ്യവസായത്തിലെ നിരവധി പുരുഷ സൂപ്പർതാരങ്ങൾ വർഷങ്ങളായി എട്ട് മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്നത് ഒരു രഹസ്യമല്ല. പക്ഷെ അതൊന്നും ഒരിക്കലും വാർത്തകളിൽ ഇടംപിടിക്കാറില്ല,” ദീപിക പറയുന്നു. ചില മുൻനിര താരങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ ദിവസവും എട്ട് മണിക്കൂർ എന്ന രീതിയിൽ ജോലി ചെയ്യുകയും വാരാന്ത്യങ്ങളിൽ പൂർണ്ണമായും അവധിയെടുക്കുകയും ചെയ്യുന്ന കാര്യം സിനിമാ ലോകത്ത് പരസ്യമാണ്.
“പുരുഷ സൂപ്പർ സ്റ്റാറുകൾക്ക് വർഷങ്ങളായി ഈ രീതി പിന്തുടരാമെങ്കിൽ, പിന്നെ എന്തുകൊണ്ട് ഞങ്ങൾക്കായിക്കൂടാ?” – പതിറ്റാണ്ടുകളായി പുരുഷാധിപത്യം നിലനിർത്തുന്ന സിനിമാ വ്യവസായത്തിന് നേരെയാണ് ദീപികയുടെ ഈ ചോദ്യം.
അമ്മമാരായവരും അല്ലാത്തവരുമായ മറ്റ് നടിമാർ എട്ട് മണിക്കൂർ ജോലി ചെയ്യുന്ന കാര്യവും വാർത്തയാകാത്തതിലെ വിവേചനം താരം എടുത്തുപറഞ്ഞു. ഈ ചോദ്യം തുല്യതയ്ക്കായുള്ള ഒരു വെല്ലുവിളിയാണ്. മെച്ചപ്പെട്ട തൊഴിൽ-ജീവിത സന്തുലിതാവസ്ഥയും മികച്ച തൊഴിൽ സാഹചര്യങ്ങളുമാണ് താൻ ആവശ്യപ്പെടുന്നതെന്ന് ദീപിക വ്യക്തമാക്കുന്നു.
Read Also: ട്രംപിനല്ല; സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മരിയ കൊറീന മച്ചാഡോയ്ക്ക്
എട്ട് മണിക്കൂർ ജോലി സമയം, ലാഭം പങ്കിടൽ (Profit Sharing) വ്യവസ്ഥകൾ എന്നീ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് സന്ദീപ് റെഡ്ഡി വാങയുടെ ‘സ്പിരിറ്റ്’, നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’യുടെ രണ്ടാം ഭാഗം തുടങ്ങിയ വലിയ പ്രോജക്റ്റുകളിൽ നിന്ന് പിന്മാറിയതെന്ന റിപ്പോർട്ടുകൾ താരം അംഗീകരിക്കുന്ന മട്ടിലായിരുന്നു പ്രതികരണങ്ങൾ.
തന്റെ ആവശ്യങ്ങൾ അന്യായമായി കണക്കാക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ദീപിക സെറ്റിലെ മോശം സാഹചര്യങ്ങൾ തനിക്കു മാത്രമല്ല, ക്രൂ അംഗങ്ങളെയും സാരമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത് ഒരു വ്യക്തിയുടെ സൗകര്യത്തിനപ്പുറം സെറ്റിലെ എല്ലാവരുടെയും ക്ഷേമമാണ് വിഷയം എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. “എനിക്ക് പുതിയ കാര്യങ്ങൾ പഠിക്കാനും അതിർവരമ്പുകൾ തകർക്കാനും ഇഷ്ടമാണ്. ആദ്യത്തെ ആളാകുന്നതിനോ, വിമർശനങ്ങൾ നേരിടുന്നതിനോ എനിക്ക് ബുദ്ധിമുട്ടില്ല.” ഒഴുക്കിനെതിരെ നീന്താൻ തനിക്ക് മടിയില്ലെന്നും, ശമ്പളത്തിൻ്റെ കാര്യത്തിലും താൻ മുൻപ് ഒറ്റയ്ക്ക് പോരാടിയിട്ടുണ്ടെന്നും ദീപിക കൂട്ടിച്ചേർത്തു.
Story Highlights : ‘Eight-hour work is only the right of an actor, if male superstars can do it, why can’t we?’; Deepika Padukone breaks silence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




