പി എം ശ്രീ, കേന്ദ്രം നിർദ്ദേശങ്ങൾ നൽകും, കരിക്കുലം തീരുമാനിക്കുന്നത് സംസ്ഥാന സർക്കാർ: ജോർജ് കുര്യൻ
ദേശീയ വിദ്യാഭ്യാസ നയത്തിലെ കരിക്കുലം തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. നിർദ്ദേശങ്ങൾ കേന്ദ്രം നൽകും .കരിക്കുലം തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം ഉണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം വേഗത്തിൽ ദേശീയ നയം നടപ്പിലാക്കി. വൈസ് ചാൻസിലർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഒപ്പു വെച്ചതോടെ പിഎം ശ്രീയിലെ തടസങ്ങൾ നീങ്ങിയെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയിൽ സിപിഐഎമ്മിനെയും സിപിഐയെയും വിമർശിച്ച് ജോർജ് കുര്യൻ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സിപിഐഎമ്മും സിപിഐയും ഒത്തു കളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എത്രയൊക്കെ ശ്രമിച്ചാലും അയ്യപ്പൻ വിടില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.
സിപിഐ എൽഡിഎഫിൽ തന്നെ നിൽക്കും. ഏത് സിപിഐ എന്ന് ഗോവിന്ദൻ മാഷ് ചോദിച്ചപ്പോൾ തന്നെ കാര്യം മനസ്സിലായി. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെടുന്ന കാര്യമാണ്. കരിക്കുലം നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാർ ആണ്. അതിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഇല്ലെന്ന് ജോർജ് കുര്യൻ വ്യക്തമാക്കി.
ഏതു ഭാഷ തിരഞ്ഞെടുക്കണം എന്ന കാര്യത്തിലും ഒരു നിർബന്ധവുമില്ല. മൂന്നു വയസ്സു മുതൽ 8 വയസ്സുവരെ മാതൃഭാഷ പഠിപ്പിക്കണം എന്നേയുള്ളൂ. പല സ്കൂളുകളും തിളങ്ങുന്നു എന്ന് സർക്കാർ ഇപ്പോൾ വിളിച്ചു പറയുന്നുണ്ട്.
അത് കേന്ദ്രത്തിന്റെ ഫണ്ട് കൊണ്ടാണെന്ന് ജോർജ് കുര്യൻ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് സിപിഎമ്മിന്റെ നാടകമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ ഈ നാടകം തുടരും. രാജിവയ്ക്കും വയ്ക്കില്ല എന്ന് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നാടകമാണ് ഇവർ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
Story Highlights : george kurian about pm shri in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




