ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് അമേരിക്ക; റെക്കോർഡ് നാളെ മറികടക്കും
ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് അമേരിക്ക. ഡോണൾഡ് ട്രംപിന്റെ ആദ്യഭരണകാലയളവിലുണ്ടായ 35 ദിവസം നീണ്ട അടച്ചുപൂട്ടലിന്റെ റെക്കോർഡ് നാളെ മറികടക്കും. സെനറ്റ് നിയമത്തിൽ ഭേദഗതി വരുത്തി ഷട്ട്ഡൗൺ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഡോണൾഡ് ട്രംപ്.
ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകൾ ധനാനുമതി ബിൽ സെനറ്റിൽ പരാജയപ്പെടുത്തിയതാണ് അടച്ചുപൂട്ടലിന് കാരണം. ധനാനുമതി ബിൽ ഇതുവരെ 13 തവണ സെനറ്റിൽ പരാജയപ്പെട്ടു. ബിൽ പാസാക്കാൻ സെനറ്റിൽ 60 വോട്ടുകളാണ് ആവശ്യമായത്. ഇത് ഇടക്കാല തിരഞ്ഞെടുപ്പിനെയും അടുത്ത തവണത്തെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനെയും ബാധിക്കുമെന്നാണ് ട്രംപ് പറയുന്നത്.
ബില്ല് വീണ്ടും സെനറ്റിന് മുന്‍പാകെ വരുന്നുണ്ട്. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശമ്പളമില്ലാതെ ഇരിക്കുകയാണ്. അമേരിക്കയിലെ ഫുഡ് പ്രോഗ്രാമിനെയും നിലവിലെ പ്രതിസന്ധി വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണ പദാര്‍ഥങ്ങള്‍ എത്തിക്കുന്ന പ്രോഗ്രാമിനായി ട്രംപിന് ലഭിച്ച താരിഫ് മണിയിലെ പണമാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ ഏകദേശം ഏഴര ലക്ഷത്തോളം സർക്കാർ ജീവനക്കാർ കഴിഞ്ഞ ഒരു മാസമായി നിർബന്ധിത അവധിയിലാണ്. കൂടാതെ, ഏഴ് ലക്ഷത്തി മുപ്പതിനായിരം സർക്കാർ ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. ഷട്ട്ഡൗണിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ വിമാനത്താവള പ്രവർത്തനങ്ങൾ വരെ പ്രതിസന്ധിയിലായി.സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ബാധിക്കുകയാണ്.
Story Highlights :America enters longest shutdown in history
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




