മംഗളൂരു സ്വദേശി നൗഫലിനെ കാസര്‍ഗോഡ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ആസൂത്രിതമായ കൊലപാതകമാകാമെന്ന് കര്‍ണാടക പൊലീസ്
മംഗളൂരു സ്വദേശി നൗഫലിനെ കാസര്‍ഗോഡ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്. ട്രെയിന്‍ തട്ടിയുള്ള മരണമെന്ന ഫൊറന്‍സിക് സര്‍ജന്റെ പ്രാഥമിക റിപ്പോര്‍ട്ട് കര്‍ണാടക പൊലിസ് പരിഗണിച്ചില്ല. സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. നൗഫലിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ആസൂത്രിതമായ കൊലപാതകമാകാമെന്നും കര്‍ണാടക പൊലീസ് പറയുന്നു.
മൂന്ന് കൊലപാതക കേസുകള്‍ ഉള്‍പ്പടെ പന്ത്രണ്ടിലധികം കേസുകളാണ് നിലവില്‍ നൗഫലിന്റെ പേരില്‍ മംഗലാപുരത്ത് മാത്രമുള്ളത്. അതാണ് കര്‍ണാടക പൊലീസിന് ഇത്രയധികം സംശയത്തിന് ഒരു കാരണം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. തലപ്പാടി മുതല്‍ ഉപ്പള ഗേറ്റ് വരെയുള്ള നൂറിലധികം സിസിടിവികള്‍ കേരള പൊലീസ് ഇഴകീറി പരിശോധിക്കുകയാണ്. നൗഫല്‍ കേരളത്തിലേക്ക് എന്തിനു വന്നു? എപ്പോള്‍ എത്തി? എങ്ങനെയാണ് എത്തിയത് എന്ന കാര്യങ്ങളൊക്കെ പൊലീസ് പരിശോധിക്കുന്നുണ്ട്. കര്‍ണാടക കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. നൗഫലിന്റെ ക്രിമിനല്‍ പശ്ചാത്തലവും നൗഫലിന്റെ കേസുകളുമൊക്കെ മംഗലാപുരത്തിന് അപ്പുറമാണ്.
ട്രെയിന്‍ തട്ടിയാണ് മരണം എന്നതാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഫോറന്‍സിക് സര്‍ജനും അക്കാര്യം തന്നെയാണ് വ്യക്തമാക്കിയത്. മയക്കുമരുന്ന് കുത്തിവെച്ച് റെയില്‍വേ ട്രാക്കില്‍ തള്ളിയതാകാം എന്ന സംശയം കര്‍ണാടക പൊലീസ് പ്രകടിപ്പിക്കുന്നുണ്ട്. നൗഫലിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് സിറിഞ്ചു ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിരുന്നു.
Story Highlights : Incident where Mangaluru native Naufal was found dead in Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




