‘ഈ നാടിന് വേണ്ടി ജീവൻ സമർപ്പിച്ചവരാണ് രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും; തരൂരിന്‍റെ പരാമര്‍ശത്തോട് സഹതാപം മാത്രം’; കെ സി വേണുഗോപാൽ
ശശി തരൂരിന്റെ കുടുംബാധിപത്യ പരാമർശത്തിൽ മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. അത്തരം പരാമർശം നടത്തുന്നവരോട് സഹതാപം മാത്രം. ഈ നാടിന് വേണ്ടി ജീവൻ സമർപ്പിച്ചവരാണ് രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും. അവര് കുടുംബാധിപത്യത്തിൻറെ ഭാഗമായി വന്നവരാണെന്ന് പറയുന്നവർ ഉണ്ടെങ്കിൽ അവരോട് സഹതപിക്കാൻ മാത്രമേ കഴിയൂവെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യയിലെ ജനകോടികളുടെ അംഗീകാരം നേടി വന്നവരാണ്. അത് കുടുംബാധിപത്യം എന്ന് പറയുന്നത് നീതീകരിക്കാൻ കഴിയുന്നതല്ല. എന്തുകൊണ്ട് ഇത്തരം പരാമർശം നടത്തിയെന്നുള്ളത് ശശി തരൂർ വിശദീകരിക്കട്ടെ എന്നും കെ സി വേണുഗോപാൽ പറഞ്ഞു.
വോട്ട് കൊള്ള ആരോപണം, ബീഹാറിലെ പരാജയം രാഹുൽ ഗാന്ധി സമ്മതിച്ചെന്ന വിമർശനത്തിലും അദ്ദേഹം മറുപടി നൽകി. രാഹുൽ ഗാന്ധി വോട്ടർമാരെ ജാഗരൂകരാക്കുകയാണ് ചെയ്തത്.ഹരിയാനയിൽ നടന്നതെന്തെന്ന് ജനങ്ങൾക്ക് മുൻപിൽ വിശദീകരിച്ചു. ശബ്ദിക്കാതെ ഭയപ്പെട്ടിരിക്കണം എന്നാണോ പറയുന്നത്. ധൈര്യത്തോടെ തുറന്നു പറയുന്നത് തുടരും. ഹരിയാനയിൽ ശക്തമായ പ്രതിഷേധമുയർത്തും. രാജ്യത്താകമാനം ഈ വിഷയമുയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വർണ്ണക്കടത്തിൽ ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നത്. ശക്തമായ അന്വേഷണം ഇനി വേണം. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ നിലവിൽ ദേവസ്വം ബോർഡിന് കഴിയില്ല. മുൻ പ്രസിഡൻറ് മാരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാകുന്നില്ല. സർക്കാരിന് ഒഴിഞ്ഞു മാറാൻ കഴിയില്ല. ജാഗ്രതയോടെ അന്വേഷണം നടക്കുമോ എന്ന് സംശയമുണ്ട്. കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
Story Highlights : k c venugopal against sashi tharoor statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




