കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി കുടുംബം
പാലക്കാട് കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി അര്‍ജുന്റെ കുടുംബം കുടുംബം. നിലവിലെ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ എങ്കിലും അധ്യാപികയുടെ സസ്‌പെന്‍ഷന്‍ തുടരണം എന്നാണ് ആവശ്യം. അധ്യാപിക അനുകൂലമായി മൊഴി നല്‍കാന്‍ കുട്ടികളെ പ്രേരിപ്പിച്ചതായി അറിയാന്‍ സാധിച്ചു എന്നും കുടുംബം വ്യക്തമാക്കുന്നു. ഡിഡിഇയുടെ അധികാരം മറികടന്നാണ് ഡിഇഒയുടെ നടപടി എന്നും ഡിഇഒക്കെതിരെയും മാനേജ്‌മെന്റ് നെതിരെയും നടപടിയെടുക്കണമെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞമാസം പതിനാലാം തീയതിയാണ് കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ ആത്മഹത്യ ചെയ്തത്. ക്ലാസ് അധ്യാപിക അര്‍ജുനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാര്‍ഥികളും കുടുംബവും ആരോപിച്ചിരുന്നു. തുടര്‍ന്ന് വലിയ പ്രതിഷേധമാണ് സ്‌കൂളില്‍ നടന്നത്. പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ക്ലാസ് അധ്യാപിക ആശയെയും അധ്യാപികയെ അനുകൂലിച്ചു സംസാരിച്ച പ്രധാന അധ്യാപിക ലിസിയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉന്നതെതല അന്വേഷണം നടത്തി ടീച്ചര്‍മാര്‍ കുറ്റക്കാരല്ല എന്ന് തെളിയും വരെ സസ്‌പെന്‍ഷന്‍ നീളും എന്നായിരുന്നു അന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നത്.
വിഷയത്തില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഉള്‍പ്പെടെ കുഴല്‍മന്തം പൊലീസിന്റെ നേതൃത്വത്തില്‍ മൊഴിയെടുക്കല്‍ തുടരുകയാണ്. ഇതിനിയ്ക്കാണ് പ്രധാന അധ്യാപിക സ്‌കൂളില്‍ തിരിച്ചെത്തിയത്. ഡിഇഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് മാനേജ്‌മെന്റ് വിശദീകരണം. എന്നാല്‍ നിയമപ്രകാരം ഡിഡിഇ അനുമതി ഇല്ലാതെ നിര്‍ദേശം നല്‍കാന്‍ ഡിഇഒക്ക് അധികാരമില്ല. അത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഡിഡിഇ വ്യക്തമാക്കി. നടപടി ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സ്‌കൂളില്‍ പ്രതിഷേധം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
Story Highlights : Suicide of class 9 student at Palakkad; Family files complaint with Education Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




