അപൂര്‍വ രോഗം ബാധിച്ച് ആറ് വയസുകാരന്റെ ചലനശേഷി നഷ്ടപ്പെട്ടു; ചികിത്സാ ചിലവുകള്‍ ഏറ്റെടുത്ത് യൂസഫലി; ആറ് വയസുകാരന് പുതുജീവിതം
ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം പുതുജീവിതത്തിലേക്ക് മടങ്ങിയെത്തി. ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലി അടിയന്തര ചികിത്സാ സഹായം എത്തിച്ചതാണ് കുഞ്ഞിന്റെ ചികിത്സയില്‍ വഴിത്തിരിവായത്. കൊല്ലം സ്വദേശികളായ വിനോദ്-മനു ദമ്പതികളുടെ ആറ് വയസുകാരന്‍ നിവേദ് ഇന്ന് തിരിച്ചു വരവിന്റെ പാതയിലാണ്. അപൂര്‍വ്വ രോഗം മൂലം ചലനശേഷി നഷ്ടപ്പെട്ട നിവേദിനാണ് എം.എ യൂസഫലിയുടെ ചികിത്സാ സഹായം എത്തിയത്. 24 ന്യൂസ് ചാനലില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് എം.എ യൂസഫലി നവേദിന്റെ ചികിത്സയ്ക്കായി ഇടപെടുന്നത്. (M. A. Yusuff Ali financial aid to kollam 6 year old boy)
കഴിഞ്ഞ ഡിസംബറില്‍ കൊല്ലം കൊട്ടിയത്തെ ലുലു ഡെയ്‌ലി ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെ ശ്രീനാരായണ കോളജിലെ ഹെലിപ്പാഡില്‍ എം.എ യൂസഫലി എത്തുമ്പോഴാണ് നിവേദിനേയും മാതാവിനേയും യൂസഫലി നേരിട്ട് കണ്ടത്. കുഞ്ഞിന്റെ രോഗം ചോദിച്ചു മനസിലാക്കിയ യൂസഫലി തുടര്‍ ചികിത്സയ്ക്കുള്ള സഹായവും വാഗ്ദാനം ചെയ്തു. അന്ന് മുതലുള്ള ചികിത്സയ്ക്ക് രണ്ടരലക്ഷം രൂപയാണ് എം.എ യൂസഫലി നല്‍കിയത്. തുടര്‍ ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം കൂടി യൂസഫലിയുടെ നിര്‍ദേശാനുസരണം ലുലു ഗ്രൂപ്പ് പ്രതിനിധികളായ സെക്രട്ടറി ഇ.എ ഹാരീസ്, ലുലു മീഡിയ ഹെഡ് എന്‍.ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തി കൈമാറി.
മൂന്ന് വയസു വരെ പൂര്‍ണ ആരോഗ്യവാനായി കളിച്ചു ചിരിച്ചു നടന്ന നിവേദിന്റെ ജീവിതത്തിന്റെ പ്രതീക്ഷ കെട്ടത് പെട്ടന്നുള്ള ഒരു പനിയ്ക്ക് ശേഷമായിരുന്നു. പനി വന്നതോടെ ശരീരം തളര്‍ന്ന നിവേദ് പിന്നീട് പഴയ സ്ഥിതിയിലേക്ക് എത്തിയില്ല. നടക്കാനോ സംസാരിക്കാനോ കഴിയാതെ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട നിവേദിന് മീഥെയില്‍ മലോനിക്ക് അനുഡൂരിയ എന്ന അപൂര്‍വ രോഗമാണ് ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. അങ്ങനെയാണ് ചാലക്കുടിയിലെ സാല്‍വിവോ ആയൂര്‍വേദ വെല്‍നസ് ക്ലിനിക്കിലേക്ക് ചികിത്സയ്ക്കായി എത്തിക്കുന്നത്. തെറാപ്പികളിലൂടെ നെര്‍വുകളുടെ ബ്ലോക്ക് മാറ്റുന്ന ചികിത്സാ രീതിയിലൂടെ ഡോക്ടര്‍ സംഗീതിന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കി. പൂര്‍ണമായും മരുന്നുകളില്ലാതെ തെറാപ്പി ചികിത്സയിലൂടെ നിവേദ് തിരികെ ജീവിതത്തിലേക്ക് എത്തുകയാണ്. ഒരു ദിവസം കൊണ്ട് തീരുന്ന അസുഖമല്ല നിവേദിനെന്നും മുന്നോട്ടുള്ള തെറാപ്പിയിലൂടെ മാത്രമേ നിവേദിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ കഴിയൂ എന്നും ഡോ.സംഗീത് പ്രതികരിക്കുന്നത്. മരണക്കിടക്കിയില്‍ കിടന്ന കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചപ്പോള്‍ ഡോക്ടറിനും പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്.
നിര്‍ധനരായ കുടുംബത്തിന്റെ ചികിത്സ ചിലവ് ഏറ്റെടുത്ത് മുന്നോട്ട് വന്ന എം.എ യൂസഫലിക്കുള്ള നന്ദി വാക്കുകളില്‍ ഒതുങ്ങില്ലെന്ന് ഡോക്ടര്‍ പറയുന്നു. തന്റെ മകനിന്ന് തിരിച്ചു വരവിന്റെ പാതയിലാണെന്നും യൂസഫലി സാറിനോടും കുടുംബത്തോടുമുള്ള തങ്ങളുടെ കടപ്പാട് നന്ദി വാക്കില്‍ ഒതുങ്ങില്ലെന്നാണ് മാതാവ് മനു പ്രതികരിക്കുന്നത്.
Story Highlights : M. A. Yusuff Ali financial aid to kollam 6 year old boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




