Advertisement

ശബരിമല സ്വർണക്കൊള്ള: എൻ വാസു റിമാൻഡിൽ

November 11, 2025
Google News 2 minutes Read

ശബരിമല കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിനെ റിമാൻഡ് ചെയ്തു. പതിനാലു ദിവസത്തേക്കാണ് റിമാൻഡ്. എസ്ഐടി പിന്നീട് കസ്റ്റഡി അപേക്ഷ റാന്നി കോടതിയിൽ നൽകും. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുൻപാകെ സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എൻ വാസുവിന്റെ അറസ്റ്റ്.

ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ, ദേവസ്വം കമ്മിഷണറായിരുന്ന എൻ വാസു 2019 മാർച്ച് 19-ന് നിർദേശം നൽകിയെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കേസിൽ മൂന്നാം പ്രതിയാക്കിയത്. അറസ്റ്റിലായ മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്‌ഐടി സംഘം എൻ. വാസുവിനെ നേരത്തെ ചോദ്യംചെയ്തിരുന്നു.

സ്വർണം പൂശലുമായി ബന്ധപ്പെട്ട് സ്‌പോൺസറുടെ കൈവശം ബാക്കി സ്വർണം ഉണ്ടെന്നറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ആരോപണം. എൻ. വാസു പ്രസിഡന്റായിരിക്കെയാണ് സ്വർണംപൂശൽ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദ ഇ-മെയിൽ സന്ദേശം ലഭിച്ചത്. സ്വർണം ബാക്കിയുണ്ടെന്നും ഇത് ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചായിരുന്നു പോറ്റിയുടെ ഇ-മെയിൽ സന്ദേശം. എന്നാൽ, ഇതുസംബന്ധിച്ച് വാസു നൽകിയ വിശദീകരണം തൃപ്തികരമായിരുന്നില്ല.

Read Also: പി.എം ശ്രീ പദ്ധതി മരവിപ്പിക്കൽ: കേന്ദ്രത്തിന് കത്ത് നൽകുന്നത് വൈകുന്നത് എൽഡിഎഫിൽ ഉന്നയിക്കാൻ CPI

എൻ വാസുവിന്റെ അറസ്റ്റോടെ, സ്വർണക്കൊള്ള കേസുകളിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മുൻ ഉദ്യോഗസ്ഥരായ മുരാരി ബാബു കെഎസ് ബൈജു, സുധീഷ് കുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ നാല് പേരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Story Highlights : N Vasu Remanded in Sabarimala Swarnapali theft case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here