‘രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കി ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തി’; എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കമ്മിഷണറുമായ എൻ വാസുവിന്റെ റിമാൻഡ് റിപ്പോർട്ട് ട്വന്റി ഫോറിന്. ഗുരുതര പരാമർശങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കി പകരം ചെമ്പ് പാളികൾ എന്നെഴുതി നവീകരണത്തിന് എൻ വാസു ശിപാർശ നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനായി ഇടപെടൽ നടത്തി. ഇതര പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തി ബോർഡിന് നഷ്ടവും പ്രതികൾക്ക് ഇതുവഴി അന്യായ ലാഭവും ഉണ്ടായിയെന്ന് റിമാന്റ് റിപ്പോർട്ട് പറയുന്നു.
എൻ വാസുവിനെതിരെ ഗൂഡാലോചന, വ്യാജ രേഖ ചമക്കൽ, സ്വർണ്ണ കവർച്ച തുടങ്ങിയ ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ എൻ വാസു ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്ന് എസ് ഐ ടി കോടതിയിൽ വ്യക്തമാക്കി. വാസുവിനെ കുടുക്കിയത് മുൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ മൊഴിയാണ്. എന്നാൽ ഒന്നും പറയാനില്ലെന്നാണ് വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം എൻ വാസു മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, എൻ വാസുവിന്റെ അഭിഭാഷകൻ കോടതിയിൽ ജാമ്യാപേക്ഷ നൽകി.ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ വാസുവിനെ ഹാജരാക്കിയ ഘട്ടത്തിൽ അഭിഭാഷകൻ അപേക്ഷ നൽകിയിട്ടുള്ളത്. എന്നാൽ ഇത് പിന്നീട് കോടതി പരിഗണിക്കാമെന്ന് പറയുകയായിരുന്നു. 14 ദിവസത്തേക്കാണ് ശബരിമല കട്ടിളപ്പാളി കേസിൽ എൻ വാസുവിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
Story Highlights : Sabarimala Gold Case; N Vasu’s remand report released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




