മലപ്പുറത്ത് മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവ്
മലപ്പുറത്ത് പതിനൊന്നുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 178 വർഷം തടവും 1078500 രൂപ പിഴയും. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. നാല്പതുകാരനായ പ്രതി ഇപ്പോൾ മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്നയാളാണ്.
2022 ജനുവരി മുതൽ 2023 ജനുവരി വരെ പെൺകുട്ടിയെ സ്വന്തം വീട്ടിൽ വെച്ച് പല തവണ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. രാത്രി വീട്ടിൽ കിടന്നുറങ്ങുമ്പോൾ അടുത്ത് വന്ന് കിടന്ന് ബലാത്സംഗം ചെയ്തതായാണ് പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്നും ഇയാൾ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. സഹികെട്ട് അമ്മയോട് പെൺകുട്ടി പീഡന വിവരം പറഞ്ഞു. അതിനെ പറ്റി അന്വേഷിച്ചപ്പോൾ അമ്മയോട് പീഡന വിവരം പറഞ്ഞ കുട്ടിയുടെ വയറ്റിൽ പിതാവ് ചവിട്ടി. പിറ്റേ ദിവസം സ്കൂളിൽ പോയപ്പോൾ രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്ന് അധ്യാപികയോടും കുട്ടി വിവരങ്ങൾ തുറന്നു പറഞ്ഞു. തുടർന്ന് പ്രധാന അധ്യാപകൻ മുഖേനയാണ് പൊലീസിൽ പരാതി നൽകിയത്.
2023ൽ അരീക്കോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആണ് ഇപ്പോൾ വിധി വന്നത്. പ്രതി ഇപ്പോൾ മറ്റൊരു ബലാത്സംഗ കേസിൽ 10 വർഷം ശിക്ഷ അനുഭവിക്കുകയാണ്. അയൽവാസിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ആണ് ശിക്ഷ അനുഭവിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി.
Story Highlights : Father who raped daughter in Malappuram gets 178 years in prison
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




