രാഷ്ട്രപതിയുടെ റഫറന്‍സ്; സുപ്രീം കോടതി വിധി നാളെ
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതിനെതിരായ രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി വിധി നാളെ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക.
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്‌യെ കൂടാതെ ജസ്റ്റിസ് സൂര്യകാന്ത്, വിക്രം നാഥ്, പിഎസ് നരസിംഹ, എ എസ് ചന്തൂര്‍കര്‍ എന്നിവരും ബെഞ്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു സുപ്രീം കോടതിയില്‍ നിന്ന് വ്യക്തത തേടിയത്. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമായിരുന്നു രാഷ്ട്രപതിയുടെ നടപടി. ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ രാഷ്ടപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടിയിരുന്നു.
രാഷ്ട്രപതി റഫറൻസിൽ സുപ്രീംകോടതി വിശദമായ വാദം കേട്ടിരുന്നു. ബില്ലുകൾ അനന്തകാലം തടഞ്ഞുവയ്ക്കാൻ കഴിയുമോ എന്ന ചോദ്യം ഭരണഘടന ബെഞ്ച് ഉന്നയിച്ചിരുന്നു. ഒരു ഭരണഘടന സ്ഥാപനം ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു ഭരണഘടന സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണമെന്ന് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സംബന്ധിച്ച് വിധി നിർണായകമാകും.
Story Highlights : Presidential Reference: Supreme Court verdict on November 20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




