‘മനപ്രയാസമില്ല; എന്തെങ്കിലും ആഗ്രഹിച്ചിട്ടല്ല മത്സരിക്കാന്‍ ഇറങ്ങിയത്’;വി എം വിനു
വോട്ടര്‍പട്ടികയില്‍ പേരില്ലാത്തത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി കോഴിക്കോട് കോര്‍പ്പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയ വി.എം.വിനു. മനപ്രയാസമില്ലെന്നും താന്‍ ഇതൊന്നും ആഗ്രഹിച്ചയാളല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പിറകേ കുറേകാലം നടന്ന് കിട്ടിയിട്ട് കൈയില്‍ നിന്ന് പോകുമ്പോഴേ വിഷമമുണ്ടാകൂ. രണ്ട് മൂന്ന് ദിവസത്തെ പ്രചാരണത്തിനിടയില്‍ നമുക്ക് മനസിലാക്കാന്‍ കഴിഞ്ഞ ചില ജീവിതങ്ങളുണ്ട്. ഞാന്‍ പ്രവര്‍ത്തിച്ച വാര്‍ഡുകളിലെ ജനങ്ങളുടെ ജീവിതങ്ങളും അവരുടെ അവസ്ഥകളും വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. മേയറായി വന്നാല്‍ അവര്‍ക്ക് വേണ്ടിയൊക്കെ എന്തെങ്കിലും ചെയ്യണമെന്ന് മനസില്‍ കരുതിയിരുന്നു. അത് നടക്കാതെ പോയതിലുള്ള വിഷമം എനിക്കുണ്ട്. മറ്റൊരു വിഷമവുമില്ല. ഇനി സിനിമ ചെയ്യണം. അതിന്റെ പണിയിലേക്ക് നീങ്ങണം. അദ്ദേഹം പറഞ്ഞു.
അതേസമയം, കോഴിക്കോട് കോര്‍പ്പറേഷനില്‍ വിനുവിനെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് എംകെ രാഘവന്‍ എംപി വ്യക്തമാക്കി.
വി എം വിനു നല്‍കിയ ഹര്‍ജി രൂക്ഷവിമര്‍ശനത്തോടെയാണ് ഹൈക്കോടതി തള്ളിയത്. സെലിബ്രിറ്റി ആയതുകൊണ്ട് പ്രത്യേക പരിഗണനയില്ലെന്നും വോട്ടര്‍ പട്ടിക പരിശോധിച്ചില്ലേയെന്നും കോടതി ചോദിച്ചു. സ്വന്തം കഴിവുകേടിന് മറ്റ് പാര്‍ട്ടികളെ പഴിച്ചതില്‍ അത്ഭുതം തോന്നിയെന്നും കോടതി പറഞ്ഞു. ഇതോടെ വി എം വിനുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. ഭരിക്കുന്ന പാര്‍ട്ടി മനപൂര്‍വം പേര് വെട്ടിയെന്നായിരുന്നു വി എം വിനുവിന്റെ വാദം. വി എം വിനുവിന് പകരം സ്ഥാനാര്‍ഥിയെ കണ്ടത്താന്‍ തിരക്കിട്ട ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
Story Highlights : VM Vinu reacts on High Court judgement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




