ആദ്യ കണക്കിൽ 14, പുതിയ കണക്കിൽ 144; പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കണക്കില്‍ തിരുത്ത്
സംസ്ഥാനത്ത് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കണക്കില്‍ ഒടുവില്‍ പൊലീസിന്റെ തിരുത്ത്. പിരിച്ചുവിട്ട 14 പേരുടെ കണക്ക് മാത്രമേ കൈവശമുള്ളു എന്നാണ് പൊലീസ് ആസ്ഥാനത്തുനിന്ന് ആദ്യം ലഭിച്ച വിവരാവകാശ മറുപടി. മുഖ്യമന്ത്രി പറഞ്ഞത് പോലെ 144 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെന്നാണ് പുതിയ കണക്കിൽ പറയുന്നത്. എന്നാല്‍ 144 പേരുടെ പേര് വിവരങ്ങള്‍ പൊലീസ് ആസ്ഥാനത്ത് ഇല്ലെന്നും വിവിധ യൂണിറ്റുകളിലാണെന്നും ട്വന്റിഫോറിന് നല്‍കിയ വിവരാവകാശ മറുപടിയിൽ പറയുന്നു.
നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞ കണക്കും, പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ച കണക്കും രണ്ടായതോടെ രാഷ്ട്രീയ വിവാദവുമായി. ട്വന്റിഫോർ നല്‍കിയ വാര്‍ത്തയിക്ക് പിന്നാലെ പൊലീസ് ആസ്ഥാനത്ത് കണക്ക് തിരുത്തി. അതായത് സംസ്ഥാനത്ത് ഒന്‍പത് വര്‍ഷത്തിനിടെ പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കണക്കിലേക്ക് ഒടുവില്‍ പൊലീസ് ആസ്ഥാനവും എത്തി.
ക്രിമിനല്‍ കേസുകളിലും, ഗുരുതര പെരുമാറ്റ ദൂഷ്യവും കണ്ടെത്തിയ 144 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെന്ന് വിവരാവകാശ ഉത്തരത്തിന് എതിരെ നല്‍കിയ അപ്പീലിന് മറുപടിയായി പൊലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചു. അത് കൂടാതെ ദീര്‍ഘകാലം ജോലിയില്‍ നിന്ന് വിട്ടു നിന്നതില്‍ 236 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെന്നും മറുപടിയില്‍ പറയുന്നു.
അങ്ങനെ മുഖ്യമന്ത്രിയുടെ കണക്കിനൊപ്പം പൊലീസ് ആസ്ഥാനവും എത്തിയെങ്കിലും, പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്ന് അറിയില്ല. പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കണക്ക് വേണമെങ്കില്‍ പൊലീസ് വകുപ്പിന് കീഴിലെ മറ്റ് യൂണിറ്റുകളൂമായി ബന്ധപ്പെടാനാണ് നിര്‍ദ്ദേശം. അതിനായി 41 യൂണിറ്റുകളുടെ പട്ടികയും പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ചിട്ടുണ്ട്.
Story Highlights : Police Revises Data: Dismissed Officers Count Corrected After Nine Years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




