Advertisement

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾക്ക് പേരുകേട്ട പോബിത്തോറ; മിനി കാസിരംഗയിലെ വിശേഷങ്ങൾ

November 25, 2025
Google News 3 minutes Read

പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ കേരളത്തിലെ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന പ്രസ് ടൂർ തുടരുന്നു. അസമിൽ പര്യടനം നടത്തുന്ന സംഘം ഇന്നലെ ഗുവാഹത്തിയിലെ പോബിത്തോറ വന്യജീവി സങ്കേതം സന്ദർശിച്ചു. PIB കേരള ഡയറക്ടർ ധന്യ സനലിന്റെ നേതൃത്വത്തിലുള്ള മാധ്യമസംഘം നാളെ മിസോറമിലേക്ക് പോകും. ട്വന്റിഫോറിനെ പ്രതിനീധീകരിച്ച് പ്രജിൻ സി കണ്ണൻ ടൂറിൽ പങ്കെടുക്കുന്നത്. പോബിത്തോറ സൻന്ദർശിച്ച പ്രജിൻ സി കണ്ണൻ തയാറാക്കിയ റിപ്പോർട്ട്.

ഗുവാഹത്തിയിൽ നിന്ന് ഏതാണ്ട് 50 കിലോമീറ്റർ അകലെ മോറിഗാവ് ജില്ലയിലാണ് ഈ സംരക്ഷിത വനമേഖല സ്ഥിതി ചെയുന്നത്. ബ്രഹ്മപുത്രാ നദിയുടെ തീരത്തായി 38.8 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ വന്യജീവി സങ്കേതം മിനി കാസിരംഗ എന്നാണ് അറിയപ്പെടുന്നത്. ഒറ്റക്കൊമ്പുള്ള ഇന്ത്യൻ കാണ്ടാമൃഗങ്ങൾക്ക് പേരുകേട്ടതാണ് പോബിത്തോറ. 16 ചതുരശ്ര കിലോമീറ്റർ മേഖലയിൽ ഇവിടെ 107 കാണ്ടാമൃഗങ്ങളെ സംരക്ഷിച്ചുവരുന്നു. ഇത്രയും ചെറിയ മേഖലയിൽ ഇത്രയധികം ഇന്ത്യൻ കാണ്ടാമൃഗങ്ങളെ ലോകത്തിൽ വേറെ എവിടെയും കാണാൻ കഴിയില്ല.

ഞങ്ങൾ സംഘങ്ങളായി തിരിഞ്ഞ് മൂന്ന് ജിപ്സികളിലായി സങ്കേതത്തിന് അകത്തേക്ക് കടക്കുന്നതിന് മുൻപ് കേട്ടു ഒരുപേര്, ‘മൂനാവാല’…. ഇവിടെയുള്ള കാണ്ടാമൃഗങ്ങൾക്ക് ഇവർ തന്നെ പല പേരുകൾ നൽകിയിട്ടുണ്ട്. മനസ്സിൽ അപ്പോൾ നാട്ടിൽ നമ്മൾ സ്ഥിരമായി കേൾക്കാറുള്ള പടയപ്പയും അരിക്കൊമ്പനും ചക്കകൊമ്പനും ഒക്കെ കടന്നു വന്നു.. ഇത് പക്ഷെ ആനയല്ലെന്ന് മാത്രം. 107 ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾ. അതിൽ ഏറ്റവും അപകടകാരി. മൂനാവാല…ശ്രദ്ധിക്കണം.കാണാൻ പറ്റിയാൽ ഭാഗ്യം.

കയ്യിൽ തോക്കൊക്കെയായി ഫോറസ്റ്റ് ഗാർഡ് പ്രഹ്ലാദ് ഫുക്കാൻ ജിപ്സിയിൽ ഒപ്പമുണ്ട്. യാത്ര തുടങ്ങി കുറച്ച് മുൻപോട്ട് പോയപ്പോൾ പെട്ടെന്ന് അപ്രതീക്ഷിതമായി ഞങ്ങളുടെ മുന്നിൽ.. തൊട്ടടുത്ത് റോഡ് ക്രോസ് ചെയ്ത് വന്ന് പോസ് ചെയ്തു.. മൂനാവാലാ.. അതൊരു വല്ലാത്ത നിമിഷമായിരുന്നു. ആ മേഖലയാകെ അടക്കി ഭരിക്കുന്ന മൂനാവാല എന്ന കരുത്തൻ കാണ്ടാമൃഗം//അപൂർവമായി ജനവാസ മേഖലയിലെത്തി ആളുകളെ ആക്രമിച്ച ചരിത്രവും അവനുണ്ടെന്ന് കൂടെ വന്ന പ്രഹ്ലാദ് ഫുക്കാൻ പറഞ്ഞു. ഒച്ച ഉണ്ടാക്കാതെ ശ്വാസമടക്കി പിടിച്ച് ഞങ്ങൾ ആറ് പേർ ആ ജിപ്സിയിൽ ഇരുന്നു. ഡ്രൈവർ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് നിർത്തിയിരിക്കുകയാണ്, പ്രകോപനമുണ്ടായി ‘അവൻ’ മുന്നോട്ട് ആഞ്ഞാൽ ജീവനുംകൊണ്ട് രക്ഷപെടാൻ. പക്ഷേ മൂനാവാല അന്ന് ‘കൂൾ’ ആയിരുന്നു. ഞങ്ങളെ കുറച്ച് നേരം നോക്കി നിന്ന ശേഷം അവൻ മെല്ലേ നടന്നു നീങ്ങി. അപ്പോഴേക്കും മതിയാവോളം ഫോട്ടോസും വീഡിയോ സും ഞങ്ങൾ പകർത്തിയിരുന്നു.

മുന്നോട്ടുള്ള വഴിയിൽ പിന്നെയും കണ്ടു അവിടവിടെയായി ഇന്ത്യൻ കാണ്ടാമൃഗങ്ങളെ. വംശനാശ ഭീഷണി നേരിടുന്ന ഇവയെ, സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ഏറ്റവും അടുത്ത് കാണാനുള്ള അവസരമാണ് പോബിത്തോറ വന്യജീവി സാങ്കേതത്തിൽ ലഭിക്കുക. ജിപ്സി കൂടാതെ പരിശീലനം ലഭിച്ച ആനകളുടെ പുറത്തേറി ജംഗിൾ സഫാരിയും ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ടെന്ന് പോബിത്തോറ ഫോറെസ്റ്റ് റേഞ്ചർ പ്രൻസാൽ ബഹുവ പറഞ്ഞു.

കാണ്ടാമൃഗങ്ങളെ കൂടാതെ മറ്റ് വന്യ മൃഗങ്ങളെയും അപൂർവമായ വിവിധ ദേശാടന പക്ഷികളെയും ഇവിടെ ഇഷ്ടം പോലെ കാണാം.വിദേശ രാജ്യങ്ങളിൽ നിന്ന് കടലും മലകളും താണ്ടി എത്തുന്ന വിവിധങ്ങളായ പക്ഷികളെ നമുക്ക് ഇവിടെ യഥേഷ്ടം കാണാം. ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

1971ൽ പോ ബിത്തോറയെ റിസർവ്വ് വനമായി പ്രഖ്യാപിച്ചു.പിന്നീട് 1987-ൽ ഇത് ഒരു വന്യജീവി സങ്കേതമായും പ്രഖ്യാപിച്ചു. വളരെ ശാന്തമായി വന്യത ആസ്വദിക്കുക എന്ന അത്ര സാധാരണമല്ലാത്ത അനുഭവം ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾക്ക് ധൈര്യമായി പോബിത്തോറയിലേക്ക് വരാം.

Story Highlights : Mini Kaziranga: Pobithora is famous for its one-horned rhinos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here