‘കേരളത്തിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലടിക്കുന്ന രാഷ്ട്രീയം തുടങ്ങിവച്ചത് മുഖ്യമന്ത്രി’; രമേശ് ചെന്നിത്തല
കേരളത്തിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലടിക്കുന്ന രാഷ്ട്രീയം തുടങ്ങിവച്ചത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ അധികാരം ലഭിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയും സിപിഐഎമ്മുമാണ് വർഗീയ ധ്രുവീകരണം നടത്താൻ ശ്രമിച്ചത്. ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജ് പി പി ജെയിംസിന്റെ ഫയറിങ് ലൈൻ വിത്ത് പിപി ജെയിംസ് അഭിമുഖ പരിപാടിയിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ആരേയും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കില്ലെന്ന് ഹൈക്കമാന്റ് പറഞ്ഞതായി രമേശ് ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടാകരുതെന്ന് പിണറായി വിജയനേക്കാള്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് നരേന്ദ്ര മോദിയാണ്. ഇവിടെ സിപിഐഎം-ബിജെപി അന്തര്‍ധാര വളരെ വ്യക്തമാകുന്നതെന്ന് അദേഹം പറഞ്ഞു. എൻഎസ്എസിന്റെ രാഷ്ട്രീയ ലൈൻ മാറിയിട്ടില്ല. എൻഎസ്എസുമായി നല്ല ബന്ധമാണ് ഉള്ളത്. ഇത്തവണ ന്യൂനപക്ഷത്തിന്റെ വോട്ട് കിട്ടില്ലെന്ന് മനസിലാക്കി സിപിഐഎം ഭൂരിപക്ഷത്തെ പിടിക്കാൻ ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി സഖ്യം നീക്കുപോക്കാണെന്ന് അദേഹം പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യക്തികളും സംഘടനകളുമായി നീക്കുപോക്കുകൾ സാധാരണമാണ്. ജമാഅത്തെ ഇസ്ലാമിയുമായി അടുത്ത ബന്ധം പുലർത്തിയത് സിപിഐഎം ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള സമാനതകളില്ലാത്ത അഴിമതിയാണ്. ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ശബരിമലയ്‌ക്കെതിരായ ഗൂഢാലോചന സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായെന്നത് വളരെ വ്യക്തമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ വിവാദത്തിലും അദേഹം നിലപാട് വ്യക്തമാക്കി. അബിൻ വർക്കി യൂത്ത് കോൺഗ്രസിനെ നയിക്കാൻ പ്രാപ്തിയുള്ള ചെറുപ്പക്കാരനായതുകൊണ്ടാണ് പിന്തുണച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights : Ramesh Chennithala opens about current political issues in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




