Advertisement

തദ്ദേശ തിരഞ്ഞെടുപ്പ്: രാഹുല്‍ വിവാദത്തില്‍ യുഡിഎഫ് ക്യാമ്പില്‍ ആശങ്ക; വീണുകിട്ടിയ വിവാദം വോട്ടാക്കാന്‍ എല്‍ഡിഎഫ്

November 28, 2025
Google News 2 minutes Read
rahul

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള ലൈംഗിക പീഡന കേസ് യുഡിഎഫിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് ആവേശം തണുപ്പിച്ചിരിക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയടക്കമുള്ള വിവാദങ്ങള്‍ പ്രധാന പ്രചാരണായുധമാക്കി മുന്നേറ്റം നടത്തവേയാണ് കെട്ടടങ്ങിയെന്ന് കോണ്‍ഗ്രസ് ക്യാമ്പ് കരുതിയിരുന്ന ലൈംഗികാരോപണം വീണ്ടും ശക്തിപ്രാപിക്കുന്നത്. കേരളത്തില്‍ മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കേയാണ് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം ചര്‍ച്ചയാവുന്നത്. ആഗോള അയ്യപ്പ സംഗമം നടത്തി ഭരണത്തുടര്‍ച്ച ഉറപ്പിക്കാന്‍ ശ്രമിച്ച സിപിഐഎം നീക്കത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു ശബരിമലയിലെ സ്വര്‍ണക്കൊള്ള. ആദ്യഘട്ടത്തില്‍ വിവാദ ഇടനിലക്കാരന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയും ചില ദേവസ്വം ഉദ്യോഗസ്ഥരും മാത്രമായിരുന്നു കേസില്‍ അകപ്പെട്ട് അറസ്റ്റിലായത്. എന്നാല്‍, പ്രത്യേക അന്വേഷണ സംഘത്തിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ രണ്ട് ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്മാര്‍ അറസ്റ്റിലായതോടെ സിപിഐഎമ്മും, സര്‍ക്കാരും കടുത്ത പ്രതിരോധത്തിലായി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം കൂടുതല്‍ ശക്തമായി മുന്നോട്ടു പോയതോടെ മുന്‍ ദേവസ്വം മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്‍ പോലും സംശയ നിഴലിലായി.

മുന്‍ എംഎല്‍എയും പത്തനംതിട്ടയിലെ പ്രമുഖ സിപിഐഎം നേതാവുമാണ് അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഒരാള്‍. സിപിഐഎം നേതൃത്വുമായി ഏറെ അടുപ്പം സൂക്ഷിക്കുകയും സര്‍വീസ് സംഘടനയുടെ പ്രമുഖനേതാവുമായിരുന്നു അറസ്റ്റു ചെയ്യപ്പെട്ട മറ്റൊരു ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍.

Read Also: ലൈംഗിക പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍;യുവതിയുമായി സൗഹൃദം ഉണ്ടായിരുന്നെന്ന് വാദം

തദ്ദേശ തിരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാകുമെന്ന ഘട്ടത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡനകേസ് വീണ്ടും തലപൊക്കുന്നത്. രാഹുല്‍ മാങ്കൂട്ടം ഇരായായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദ സന്ദേശങ്ങളും, വാട്സാപ് ചാറ്റുകളും ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ മ്ലാനത പടര്‍ന്നു. പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്ന രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമമുണ്ടായി. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ രാഹുലിന്റെ പേരില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടുതട്ടിലായി. പരസ്യമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിന് പിന്തുണയുമായി എത്തിയതോടെ കോണ്‍ഗ്രസില്‍ പ്രസ്താവനാ യുദ്ധമായി. ഇതോടെ യുഡിഎഫ് ക്യാമ്പില്‍ ഭിന്നത രൂക്ഷമായി.

തിരഞ്ഞെടുപ്പില്‍ മാത്രമാണ് ഇറങ്ങുന്നതെന്നും, കോണ്‍ഗ്രസിന്റെ ഒരു വേദികളിലും താന്‍ പ്രത്യക്ഷപ്പെടുന്നില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. രമേശ് ചെന്നിത്തല, കെ മുരളീധരന്‍, വിഡി സതീശന്‍ എന്നിവര്‍ രാഹുലിനെ പരസ്യമായി എതിര്‍ത്ത് രംഗത്തെത്തിയപ്പോള്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ രാഹുല്‍ നിരപരാധിയാണെന്ന നിലപാട് സ്വീകരിച്ചു. ഇതോടെ രാഹുല്‍ ക്യാമ്പ് ഉണര്‍ന്നു. ഇതിനിടയിലാണ് അതിജീവിത മുഖ്യമന്ത്രിയെ നേരില്‍ കണ്ട് രാഹുലിനെതിരെ പരാതി നല്‍കിയത്. ഇതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണ്‍ ഓഫാക്കി സ്ഥലം വിടുകയായിരുന്നു. പീഡനപരാതി ഗൗരവതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഗര്‍ഭഛിദ്രം അടക്കമുള്ള പരാതികളില്‍ അറസ്റ്റു ചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് രാഹുല്‍ ഒളിവില്‍ പോയിരിക്കുന്നത്. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണ് രാഹുല്‍.

രാഹുല്‍ ഉണ്ടാക്കിയ ആശയക്കുഴപ്പത്തില്‍ നിന്നും കരകയറാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുലിനെ പൂര്‍ണമായും തള്ളിക്കളയാനാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. എന്നാല്‍ യുഡിഎഫ് കണ്‍വീനറും, മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രാഹുലിനെ ഇപ്പോഴും ന്യായീകരിച്ച് രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പല തട്ടിലാണ്. രാഹുല്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. പിന്നെ, എന്ത് നടപടിയാണ് എടുക്കേണ്ടത് എന്നാണ് മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ ചോദിക്കുന്നത്.

രാഹുലിനെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ എഐസിസിക്ക് പരാതി നല്‍കിയിട്ടുണ്ട്. വയനാട് എംപിയും എഐസിസി ജന. സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയെ വിഷയം ധരിപ്പിച്ചിട്ടുണ്ട്.

ഏത് വിധേനയും കേരളത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുകയെന്ന ഹൈക്കമാന്റ് തീരുമാനത്തിന് രാഹുല്‍ വിഷയം തിരിച്ചടിയാവരുതെന്നാണ് നിര്‍ദേശം. എഐസിസി നിലപാട് രാഹുലിനെ പൂര്‍ണമായും ഒഴിവാക്കണമെന്നാണ്. എന്നാല്‍, കെസി വേണുഗോപാല്‍ രാഹുല്‍ വിഷയത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാഹുലിനെ എംഎല്‍എ സ്ഥാനത്തുനിന്നും രാജിവെപ്പിക്കണമെന്ന നിര്‍ദേശവും നേതൃത്വം ചര്‍ച്ച ചെയ്യുന്നുണ്ട്.

എന്നാല്‍, കേസില്‍ ആരോപണവിധേയന്‍ മാത്രമാണ് രാഹുല്‍ എന്നും ശിക്ഷിക്കപ്പെടാത്ത സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതില്‍ അര്‍ഥമില്ലെന്നും, ഭരണപക്ഷത്തുള്ള എംഎല്‍എമാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അത്തരമൊരു കീഴ്‌വഴക്കം ഉണ്ടായില്ലെന്നും വാദിക്കുന്നവരും ഉണ്ട്. എന്തായാലും, പാലക്കാട് യുഡിഎഫിനുണ്ടായ മേല്‍കൈ നഷ്ടപ്പെടാതെ മണ്ഡലം സംരക്ഷിക്കണമെന്ന നിര്‍ദേശമാണ് ഉന്നത നേതാക്കള്‍ നല്‍കുന്നത്.

ഇതിനിടയില്‍, മുന്‍കൂര്‍ ജാമ്യത്തിനായി രാഹുല്‍ നീക്കം ആരംഭിച്ചിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ താത്കാലിക ആശ്വാസമാണ് കോണ്‍ഗ്രസും ആഗ്രഹിക്കുന്നത്. സ്വന്തം എംഎല്‍എ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലാവുന്നത് വന്‍ തിരിച്ചടിക്ക് വഴിയൊരുക്കുമെന്നാണ് നേതൃത്വം ഭയക്കുന്നത്.

Story Highlights : Local Body election and Rahul Mamkoottathil issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here