നാളെ സമരം അവസാനിപ്പിക്കാനിരിക്കെ മുനമ്പത്ത് പുതിയ പ്രതിസന്ധി; സമരസമിതിയില്‍ അഭിപ്രായ ഭിന്നത
ഭൂ അവകാശങ്ങള്‍ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 413 ദിവസമായി തുടരുന്ന മുനമ്പം സമരം നാളെ അവസാനിപ്പിക്കാനിരിക്കെ സമരസമിതിയില്‍ ഭിന്നത. സമരം അവസാനിപ്പിക്കാനുള്ള തീരുമാനം അഞ്ചുപേര്‍ മാത്രം ചേര്‍ന്ന് എടുത്തതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. നാളെ മുതല്‍ പുതിയ സമരപ്പന്തല്‍ കെട്ടി സമരം തുടങ്ങും എന്ന പ്രഖ്യാപനമാണ് ഇവര്‍ നടത്തുന്നത്. അതേസമയം സര്‍ക്കാറിന്റെ ഉറപ്പ് വിശ്വസിച്ച് സമരം നിര്‍ത്തുന്നു എന്ന് മുനമ്പം പള്ളി സഹവികാരി ഫാദര്‍ മോന്‍സി വര്‍ഗ്ഗീസ് പറഞ്ഞു. (conflict of opinion among munambam protesters)
മുനമ്പം ഭൂമി തര്‍ക്കത്തില്‍ അന്തിമവിധി വരുന്നതുവരെ കരം സ്വീകരിക്കാമെന്ന ഹൈക്കോടതി ഉത്തരവും സര്‍ക്കാറിന്റെ അനുകൂല നിലപാടും ചൂണ്ടിക്കാട്ടിയാണ് നാളെ ഭൂ സംരക്ഷണ സമിതി 413 ദിവസമായി തുടരുന്ന സമരം നിര്‍ത്തുന്നത്. നാളെ ഉച്ചയ്ക്ക് 2:30ന് സമരപ്പന്തലില്‍ മന്ത്രി പി രാജീവ്, എംഎല്‍എ സ.ി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരെത്തി നിരാഹാര സമരം ഇരിക്കുന്നവര്‍ക്ക് നാരങ്ങാനീര് നല്‍കും. ഒരു പാര്‍ട്ടിയുടെ വിജയം അല്ല 610 കുടുംബങ്ങളുടെ ഐക്യത്തിന്റെ വിജയമാണ് ഉണ്ടായതെന്ന് മുനമ്പം പള്ളി സഹവികാരി ഫാദര്‍ മോന്‍സി വര്‍ഗീസ് പ്രതികരിച്ചു.
Read Also: ഓപ്പറേഷൻ നുംഖോര്‍; കസ്റ്റംസ് പിടിച്ചെടുത്ത അമിത് ചക്കാലക്കലിന്‍റെ ഒരു വാഹനം വിട്ടു നൽകി
ഈ തീരുമാനത്തിന് എതിരായിട്ടാണ് ഒരു വിഭാഗം രംഗത്തെത്തിയത്. താല്‍ക്കാലിക ആശ്വാസം മാത്രമാണ് ഉണ്ടായതൊന്നും വഖഫ് രജിസ്റ്ററില്‍ നിന്ന് മുനമ്പത്തെ ഭൂമി ഒഴിവാക്കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. അതുകൊണ്ടുതന്നെ നാളെ പുതിയ സമരപ്പന്തല്‍ കെട്ടി സമരം തുടങ്ങാനാണ് മറുചേരിയുടെ നീക്കം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നയിച്ച സമരം അവസാനിപ്പിക്കാന്‍ ഇരിക്കെയാണ് മുനമ്പത്ത് പുതിയ പ്രതിസന്ധി.
Story Highlights : conflict of opinion among munambam protesters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




