ഡിറ്റ് വാ ചുഴലിക്കാറ്റ്; നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറും; തമിഴ്‌നാട്ടില്‍ മൂന്ന് മരണം
ഡിറ്റ് വാ ചുഴലിക്കാറ്റ് നാളെ വൈകിട്ടോടെ ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരദേശ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും തുടരും. ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ മരിച്ചുവെന്ന് റവന്യൂ മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍ അറിയിച്ചു. ശ്രീലങ്കയില്‍ മരണം 159 ആയി.
ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയിലും കാറ്റിലുമാണ് മൂന്ന് പേര്‍ മരിച്ചത്. തൂത്തുക്കുടി, തഞ്ചാവൂര്‍, മയിലാടുതുറൈ എന്നിവിടങ്ങളില്‍ ആണ് മരണമുണ്ടായത്. 234 വീടുകള്‍ തകര്‍ന്നു. 38 ക്യാംപുകളിലായി 2393 പേര്‍ കഴിയുന്നുണ്ടെന്നും മന്ത്രി കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍ അറിയിച്ചു. തഞ്ചാവൂര്‍, നാഗപട്ടണം തുടങ്ങിയ ജില്ലകളില്‍ ഹെക്ടര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിച്ചു.
നിലവില്‍ ചെന്നൈ തീരത്ത് നിന്നും 180 കിലോമീറ്റര്‍ അകലെയാണ് ഡിറ്റ് വാ ചുഴലിക്കാറ്റ്. 12 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. ഇന്ന് വൈകിട്ടോടെ തീവ്രന്യൂനമര്‍ദ്ദമാകും. 24 മണിക്കൂറിനുള്ളില്‍ ചെന്നൈ തീരത്തിന് സമീപത്തേയ്ക്ക് എത്തും. അപ്പോഴേക്കും ശക്തി ക്ഷയിച്ച് ന്യൂനമര്‍ദ്ദമാകും.ചുഴലിക്കാറ്റ് കരയോട് അടുക്കുമ്പോള്‍, തീരദേശ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ചെന്നൈയിലെ മറീന,പട്ടിണപ്പാക്കം,ബസന്ത് നഗര്‍ തുടങ്ങിയ ബീച്ചുകളില്‍ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.
ഡിറ്റ് വാ നാശം വിതച്ച ശ്രീലങ്കയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 191 പേരെ കാണാതായി. ഇന്ത്യന്‍ നാവികസേനയും എന്‍ഡിആര്‍എഫ് സംഘവും ശ്രീലങ്കയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. രാജ്യത്ത്, പ്രസിഡന്റ് അനുര കുമാര ദിസ്സനായകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Story Highlights : Ditwah Cyclone update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




