‘റിപ്പോർട്ടർ പുറത്തുവിട്ടത് ഒരു തട്ടിപ്പുകാരന്റെ വ്യാജ പരാതിയിൽ എടുത്ത കേസിലെ വിവരങ്ങൾ; റിപ്പോർട്ടർ ചാനലിനെതിരെ 100 കോടിയുടെ മാനനഷ്ടകേസ് നൽകും’; ആലുങ്ങൽ മുഹമ്മദ്
റിപ്പോർട്ടർ ടിവി പുറത്തുവിട്ട വാർത്ത തള്ളി ട്വന്റിഫോർ ചെയർമാൻ ആലുങ്ങൽ മുഹമ്മദ്. ഒരു തട്ടിപ്പുകാരന്റെ വ്യാജ പരാതിയിൽ എടുത്ത കേസിലെ വിവരങ്ങളാണ് തനിക്കെതിരെ റിപ്പോർട്ടർ ടിവി പുറത്തുവിട്ടതെന്ന് ആലുങ്ങൽ മുഹമ്മദ് പറഞ്ഞു. വ്യാജവാർത്തയിലൂടെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച റിപ്പോർട്ടർ ചാനലിനെതിരെയും കള്ളപ്പരാതി നൽകിയ അബ്ദുസലാമിനെതിരെയും നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ നടപടി തുടങ്ങിയെന്നും ട്വന്റിഫോർ ചെയർമാൻ അറിയിച്ചു.
“എനിക്കെതിരെ ഇന്ന് റിപ്പോർട്ടർ ടിവി വെളിപ്പെടുത്തൽ എന്ന നിലയിൽ പുറത്തുവിട്ട വാർത്ത അടിസ്ഥാനരഹിതവും അപകീർത്തികരവുമാണ്. വ്യക്തി ജീവിതത്തിലും ബിസിനസ് ജീവിതത്തിലും സത്യസന്ധവും സംശുദ്ധവുമായ കാര്യങ്ങളാണ് എനിക്കുണ്ടായിട്ടുള്ളതെന്ന് എന്നെ അറിയുന്ന എല്ലാവർക്കും ബോധ്യമുണ്ട്” എന്ന് ആലുങ്ങൽ മുഹമ്മദ് പറഞ്ഞു.
Read Also: ബാർക്ക് റേറ്റിംഗ് തട്ടിപ്പ്; റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്ത് കളമശേരി പൊലീസ്
“പരാതിയിൽ പറയുന്ന കാര്യങ്ങൾ നടക്കുമ്പോൾ ഞാൻ കൊച്ചിയിലില്ല. എഫ്ഐആറിൽ പറയുന്ന ആരേയും പരിചയവുമില്ല.. സത്യം ഇതാണെന്നിരിക്കെ വ്യാജവാർത്തയിലൂടെ പൊതുസമഹൂത്തെ തെറ്റിദ്ധരിപ്പിച്ച റിപ്പോർട്ടർ ചാനലിനെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വ്യാജകേസിനെ നിയമപരമായി തന്നെ നേരിടും” ട്വന്റിഫോർ ചെയർമാൻ അറിയിച്ചു. തന്നെ അറിയുന്ന ആളുകൾ ഈ വ്യാജവാർത്ത അറിഞ്ഞ് വേദനിക്കരുത് എന്ന അഭ്യർഥന കൂടിയുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു.
അതേസമയം ട്വന്റിഫോർ ചെയർമാൻ ആലുങ്ങൽ മുഹമ്മദിനെതിരെ കള്ളപ്പരാതി നൽകിയ അബ്ദുസലാം ഇതുവരെ പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടില്ല. ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെ ഹാജരാക്കാൻ മൂന്ന് തവണയാണ് പോലീസ് ആവശ്യപ്പെട്ടത്. 2018ൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ 2025ൽ എന്തിന് പരാതി നൽകിയെന്ന പൊലീസിന്റെ ചോദ്യത്തിനും അബ്ദുസലാമിന് മറുപടിയില്ല. മർദനം നടന്നെന്ന് പറയുന്ന ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. തെളിവുകൾ ഇല്ലാത്തതിനാൽ കേസിൽ ഇതുവരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
Story Highlights : Twentyfour Chairman Alungal Mohammed denies the news released by Reporter TV
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




