രാഹുൽ ഈശ്വറിനെ നാളെ വൈകീട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ACJM കോടതിയിൽ ഹാജരാക്കി. മൂന്നുദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. രാഹുൽ ഈശ്വറിന്റെ പ്രവർത്തിയിൽ ഗൂഢാലോചന ഉണ്ടോ എന്ന് നോക്കണമെന്നും പൊലീസ് അറിയിച്ചു. രാഹുൽ ഈശ്വറിന്റെ ഓഫീസ് അടക്കം പരിശോധിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് രാഹുൽ ഈശ്വറിനെ നാളെ വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സെൻട്രൽ ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ ഇന്ന് ജാമ്യാപേക്ഷ നൽകിയിരുന്നു.തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റിൽ പ്രതിഷേധിച്ച് നിരാഹാര സമരവും ജയിലിൽ തുടരുകയാണ്. ഡോക്ടർമാർ രാഹുലിനെ പരിശോധിക്കുന്നുണ്ട്. അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും വാദമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയത്.
തിങ്കളാഴ്ച വൈകിട്ട് ജില്ലാ ജയിലിൽ എത്തിച്ചു മുതൽ നിരാഹരം ഇരുന്ന് പ്രതിഷേധിക്കുന്ന രാഹുലിനെ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സെന്‍ട്രൽ ജയിലിലേക്ക് മാറ്റിയത്. പൊലീസ് കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചാണ് രാഹുൽ ഈശ്വറിന്‍റെ നിരാഹാര സമരം. വെള്ളം മാത്രം മതിയെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ജയിൽ സൂപ്രണ്ടിന് എഴുതി നല്‍കുകയും ചെയ്തു.
അതേസമയം, രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിരുവനന്തപുരം സൈബർ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. യുവതിക്കെതിരായ സൈബര്‍ അധിക്ഷേപ പരാതിയിൽ സംസ്ഥാനത്താകെ ഇതുവരെ 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Story Highlights : Rahul eswar under police custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




