ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌ഐടിക്ക് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണം സംഘത്തിന് ഒരു മാസം കൂടി സമയം നീട്ടി നല്‍കി. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്റെ തീരുമാനം. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിന്റെ എഫ്‌ഐആര്‍ ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹര്‍ജി വീണ്ടും പരിഗണിക്കാനും മാജിസ്ട്രേറ്റ് കോടതിക്ക് ഹൈകോടതി നിര്‍ദേശം നല്‍കി.
ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ മൂന്നാമത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന കാര്യവും എസ് പി എസ് ശശിധരന്‍ കോടതിയെ അറിയിച്ചു.കേസില്‍ ഇനിയുമേറെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുണ്ട് എന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. പ്രത്യേകിച്ച്, കേസിലെ നാലും ആറും പ്രതികളെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. എസ് ജയശ്രീയുടെയും ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് മുന്നിലുണ്ട്. ഇവരെക്കൂടി ചോദ്യം ചെയ്താലേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു. ഒപ്പം ശാസ്ത്രീയ പരിശോധനാ ഫലം കൂടി പൂര്‍ണമായും വരേണ്ടതുണ്ട്. പലയിടങ്ങളിലും തെളിവെടുപ്പ് നടത്താനുണ്ട്. ഇത് പരിഗണിച്ചാണ് കോടതി ഒരു മാസം കൂടി സമയം അനുവദിച്ചത്. ഇത് രണ്ടാം തവണയാണ് അധിക സമയം അനുവദിക്കുന്നത്.
കേസിന്റെ എഫ്‌ഐആര്‍ ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ മജിസ്ട്രേറ്റ് കോടതിയ്ക്ക് ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി. നേരത്തെ റാന്നി കോടതി ഇഡിയുടെ ഹര്‍ജി തള്ളിയിരുന്നു. ഇതിന് പിന്നലെയാണ് ഇഡി ഹൈകോടതിയെ സമീപിച്ചത്. ഇഡി അന്വേഷണം എസ്‌ഐടിയുടെ അന്വേഷണത്തെ തടസപ്പെടുത്തി എന്ന നിലപാടാണ് ഹൈക്കോടതിക്കുള്ളത്.
Story Highlights : Sabarimala gold theft: High Court grants SIT one more month to complete investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here




